ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ച് ക്വാര്‍ട്ടറില്‍; റെക്കോര്‍ഡ്
പതിനൊന്നു തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള റാഫേല്‍ നദാലിന് പോലും അന്യമായ നേട്ടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്
പാരീസ്: ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ച് ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്‍റെ ക്വാർട്ടർ ഫൈനലിൽ കടന്നു. ജർമ്മൻ താരം യാൻ ലെന്നാർഡ് സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ജോകോവിച്ചിന്‍റെ മുന്നേറ്റം. സ്കോര്‍ 6-3, 6-2, 6-2. ഇതോടെ തുടർച്ചയായി പത്തുവർഷം ഫ്രഞ്ച് ഓപ്പണിന്‍റെ ക്വാർട്ടറിലെത്തുന്ന ആദ്യ താരമെന്ന റെക്കോർഡും ജോകോവിച്ച് സ്വന്തമാക്കി.
പതിനൊന്നു തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള റാഫേല്‍ നദാലിന് പോലും അന്യമായ നേട്ടമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. കരിയറില്‍ ആകെ പതിമൂന്നാം തവണയാണ് 32കാരനായ ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. 2016ലാണ് ജോക്കോവിച്ച് അവസാനമായി ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയത്.
ക്വാർട്ടറിൽ അഞ്ചാം സീഡ് അലക്സാണ്ടർ സ്വരേവിനെ നേരിടും. ഇന്നത്തെ ക്വാർട്ടറുകളിൽ റാഫേൽ നദാൽ, കെയ് നിഷികോറിയെയും റോജർ ഫെഡറർ, സ്റ്റാൻ വാവ്രിങ്കയെയും നേരിടും. ക്വാര്‍ട്ടറില്‍ ഫെഡററും നദാലും ജയിച്ചാല്‍ സെമിയില്‍ നദാല്‍-ഫെഡറര്‍ സ്വപ്ന പോരാട്ടം ആരാധകര്‍ക്ക് കാണാനാകും.