അത്യാധുനിക കായിക സ്റ്റേഡിയങ്ങൾ, വിദേശനിലവാരത്തിലുള്ള പരിശീലന ഉപകരണങ്ങൾ, ഹൈ പെർഫോമൻസ് ട്രെയിനിംഗ് സെന്‍റർ, സ്‌പോർട്‌സ് സയൻസ്-സ്‌പോർട്‌സ് മെഡിസിൻ സെന്‍ററുകൾ എന്നിവയടങ്ങുന്ന ബൃഹത്തായ പദ്ധതിയാണിത്.
ചെന്നൈ: തമിഴ്‌നാടിന്‍റെ കായിക മേഖലയ്ക്ക് പുതിയ ദിശാബോധം പകർന്ന് തലസ്ഥാനമായ ചെന്നൈയിൽ ലോകോത്തര നിലവാരത്തിലുള്ള 'തമിഴ്‌നാട് ഒളിമ്പിക് സിറ്റി' നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് ഒളിമ്പിക് സിറ്റി യാഥാർത്ഥ്യമാക്കുന്നത്.
അത്യാധുനിക കായിക സ്റ്റേഡിയങ്ങൾ, വിദേശനിലവാരത്തിലുള്ള പരിശീലന ഉപകരണങ്ങൾ, ഹൈ പെർഫോമൻസ് ട്രെയിനിംഗ് സെന്‍റർ, സ്‌പോർട്‌സ് സയൻസ്-സ്‌പോർട്‌സ് മെഡിസിൻ സെന്‍ററുകൾ എന്നിവയടങ്ങുന്ന ബൃഹത്തായ പദ്ധതിയാണിത്. കായികതാരങ്ങൾക്കും പരിശീലകർക്കും തങ്ങാനാവശ്യമായ അത്യാധുനിക താമസസൗകര്യങ്ങളും ഇവിടെയൊരുക്കും. ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായികമേളകളിൽ തമിഴ്‌നാട്ടിൽ നിന്നുള്ള കായികതാരങ്ങൾക്ക് കൂടുതൽ മെഡലുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത കായിക ഹബ്ബായി ഈ ഒളിമ്പിക് സിറ്റി നിർമ്മിക്കുന്നത്.
ഒളിമ്പിക് സിറ്റിക്കൊപ്പം ചെന്നൈയിൽ പ്രത്യേക 'മോട്ടോർ സ്‌പോർട്‌സ് സിറ്റി' സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഫോർമുല 1 മുതൽ ഫോർമുല 4 വരെയുള്ള റേസുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയോടെയായിരിക്കും ഇത് നിർമ്മിക്കുക. 2028-ഓടെ ഇന്ത്യയിലേക്ക് ഫോർമുല 1 റേസിംഗ് മത്സരങ്ങൾ തിരിച്ചെത്തിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര കായിക മന്ത്രാലയം പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിട്ടുണ്ട്. ഇതിന് പുറമെ 2028-ൽ മോട്ടോ ജിപിയും ഡബ്ല്യുആർസിയും, 2030-ഓടെ ഫോർമുല 1-ഉം ഇന്ത്യയിൽ സംഘടിപ്പിക്കാനായി ഫെഡറേഷൻ ഓഫ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യയും കേന്ദ്ര കായിക മന്ത്രാലയവും സംയുക്ത നീക്കങ്ങൾ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാരിന്‍റെ പുതിയ മോട്ടോർ സ്‌പോർട്‌സ് സിറ്റി പ്രഖ്യാപനം ഇന്ത്യൻ കായികലോകത്ത് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.
