അസാമാന്യ പ്രകടനത്തിലൂടെ ചനു ഒരിക്കല്‍ കൂടി രാജ്യത്തിന്‍റെ അഭിമാനമായെന്നും ഗെയിംസ് റെക്കോര്‍ഡോടെ ചനു സ്വര്‍ണം നേടിയതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞ പ്രധാനമന്ത്രി, ചനുവിന്‍റെ നേട്ടം വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനമാണെന്നും ട്വിറ്ററില്‍ കുറിച്ചു.
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യസ്വര്‍ണം നേടിയ ഭാരദ്വേഹക മീരാഭായ് ചനുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രി ചനുവിനെ അഭിനന്ദിച്ചത്. അസാമാന്യ പ്രകടനത്തിലൂടെ ചനു ഒരിക്കല്‍ കൂടി രാജ്യത്തിന്‍റെ അഭിമാനമായെന്നും ഗെയിംസ് റെക്കോര്‍ഡോടെ ചനു സ്വര്‍ണം നേടിയതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞ പ്രധാനമന്ത്രി, ചനുവിന്‍റെ നേട്ടം വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്ക് പ്രചോദനമാണെന്നും ട്വിറ്ററില്‍ കുറിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷായും മീരാഭായ് ചാനുവിന്‍റെ അഭിമാനനേട്ടത്തെ അഭിനന്ദിച്ചു.
കോമൺവെൽത്ത് ഗെയിംസില്‍ വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോ ഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. സ്നാച്ചില്‍ 84 കിലോ ഉയര്‍ത്തി മത്സരം തുടങ്ങിയ മിരാഭായ് തന്‍റെ രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാം ഉയര്‍ത്തിയാണ് ഗെയിംസ് റെക്കോര്‍ഡിട്ടത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ മൂന്നാം ശ്രമത്തില്‍ 113 കിലോ ഉയര്‍ത്തിയ ചനു ആകെ 201 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്.
ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 109 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ ആകെ 197 കിലോയുമായി രണ്ട് ശ്രമങ്ങള്‍ ബാക്കിയിരിക്കെ തന്നെ ചനു സ്വര്‍ണം ഉറപ്പിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഗെയിംസിന്‍റെ രണ്ടാം ദിനത്തില്‍ ഭാരദ്വേഹനത്തില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. നേരത്തെ പുരുഷ വിഭാഗം 55 കിലോ നിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോ ഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.
മറ്റ് മത്സരങ്ങളില്‍ ബാഡ്മിന്‍റണ്‍ മിക്സഡ് ടീം ഇനത്തിൽ ഇന്ത്യ, ശ്രീലങ്കയെ തകര്‍ത്തു(5-0). വനിതാ വിഭാഗം ടേബിൾ ടെന്നിസിൽ ഇന്ത്യ ഗയാനയെ തകര്‍ത്തു(3-0). സ്ക്വാഷിൽ സൗരവ് ഘോഷാൽ ശ്രീലങ്കയുടെ ഷാമില്‍ വക്കീലിനെ മറികടന്നു(3-0). വനിതകളില്‍ ജോഷ്ന ചിന്നപ്പ ബാര്‍ബഡോസിന്‍റെ മെഗാന്‍ ബെസ്റ്റിനെ കീഴടക്കി(3-0).
