ഫ്രഞ്ച് ഓപ്പണില്‍ കൗമാര വിസ്മയം; 19കാരി ഇഗ സ്വിയാതെക്കിന് വനിതാ കിരീടം
ഓപ്പണ്‍ യുഗത്തില്‍ സീഡില്ലാ താരം ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 2017ല്‍ ലാത്വിയൻ താരം ജെലേ ഒസ്റ്റാപെന്‍കോ ആണ് ഇഗക്ക് മുമ്പ് സീഡില്ലാതെ എത്തിയ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയത്.
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചരിത്രം കുറിച്ച് പോളണ്ടിന്‍റെ ഇഗ സ്വിയാതെക് കിരീടം ചൂടി. ഫൈനലില്‍ അമേരിക്കന്‍ താരം സോഫിയ കെനിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ഇഗയുടെ കിരീടധാരണം. സ്കോര്‍ 6-4, 6-1. ഫ്രഞ്ച് ഓപ്പണിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചാമ്പ്യനും പോളണ്ടിന്‍റെ ആദ്യ ഗ്രാന്‍ സിംഗിള്‍സ് ജേതാവുമാണ് ഇഗ സ്വിയാതെക്.
ഓപ്പണ്‍ യുഗത്തില്‍ സീഡില്ലാ താരം ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 2017ല്‍ ലാത്വിയൻ താരം ജെലേ ഒസ്റ്റാപെന്‍കോ ആണ് ഇഗക്ക് മുമ്പ് സീഡില്ലാതെ എത്തിയ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയത്. ഫ്രഞ്ച് ഓപ്പണെത്തുമ്പോള്‍ 54-ാം റാങ്കുകാരിയായിരുന്നു ഇഗ. 1975നുശേഷം ഇത്രയും കുറഞ്ഞ റാങ്കിലുള്ള താരം ചാമ്പ്യനാവുന്നതും ഇതാദ്യമാണ്.
ടൂർണമെന്റിൽ ഒരു സെറ്റു പോലും നഷ്ടമാക്കാതെയാണ് ഇഗയുടെ വിജയമെന്ന പ്രത്യേകതയുമുണ്ട്. ഒരു മണിക്കൂറും 24 മിനിറ്റും മാത്രം നീണ്ടുനിന്ന കലാശപ്പോരിൽ എതിരാളിക്ക് യാതൊരു പഴുതും അനുവദിക്കാതെയാണ് ഇഗ കിരീടം ചൂടിയത്. 1992ൽ മോണിക്ക സെലസ് കിരീടം ചൂടിയശേഷം വനിതാ വിഭാഗത്തിൽ കിരീടം ചൂടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് ഇഗ.
2008ൽ ഓസ്ട്രേലിയൻ ഓപ്പണിൽ മരിയ ഷറപ്പോവയും അന്ന ഇവാനോവിച്ചും ഏറ്റുമുട്ടിയശേഷം 21 വയസ്സുകാരിയും അതിനു താഴെ പ്രായമുള്ള താരവും ഗ്രാൻസ്‌ലാം ഫൈനലിൽ നേർക്കുനേരെത്തുന്നത് ഇതാദ്യമായിരുന്നു. 2007ൽ ജസ്റ്റിൻ ഹെനിനു ശേഷം ഒരു സെറ്റു പോലും നഷ്ടമാക്കാതെ ഫ്രഞ്ച് ഓപ്പണിൽ കിരീടം ചൂടുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും ഇഗയ്ക്ക് സ്വന്തം.