ലോക ചെസ് ചരിത്രത്തില്‍ തന്നെ ആദ്യം; പ്രഗ്നാനന്ദക്ക് പിന്നാലെ ചേച്ചി വൈശാലിയും ഗ്രാന്‍ഡ്മാസ്റ്റര്‍
ഇന്ത്യയുടെ 83-ാമത്തെ ഗ്രാന്‍ഡ് മാസ്റ്ററാണ് 22കാരിയായ വൈശാലി.സ്പെയിനില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ടര്‍ക്കിഷ് താരം ടാമെര്‍ താരിഖ് സെല്‍ബെസിനെ തോല്‍പ്പിച്ചതോടെയാാണ് വൈശാലി 2500 എലോ റേറ്റിംഗ് പോയന്‍റ് മറികടന്ന് ഗ്രാന്‍ഡ് മാസ്റ്ററായത്.
![R Vaishali and R Praggnanandhaa becomes world's first brother-sister Grandmaster duo R Vaishali and R Praggnanandhaa becomes world's first brother-sister Grandmaster duo](https://static-ai.asianetnews.com/images/01hgnhr5dngxpxzq9f4se1e4mh/r-vaishali-r-praggnanandhaa_363x203xt.jpg)
ചെന്നൈ: ഇന്ത്യന്‍ ചെസിലെ അത്ഭുത പ്രതിഭ ആര്‍ പ്രഗ്നാനന്ദക്ക് പിന്നാലെ മൂത്ത സഹോദരി ആര്‍ വൈശാലിക്കും ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി.2500 എലോ റേറ്റിംഗ് പോയന്‍റ് മറികടന്നാണ് ആര്‍ വൈശാലി ഇന്ത്യന്‍ വനിതാ താരങ്ങളില്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായത്. ലോക ചെസ് ചരിത്രത്തില്‍ ആദ്യമായാണ് സഹോദരി സഹോദരന്‍മാര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്നത്.
ഇന്ത്യയുടെ 83-ാമത്തെ ഗ്രാന്‍ഡ് മാസ്റ്ററാണ് 22കാരിയായ വൈശാലി.സ്പെയിനില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ടര്‍ക്കിഷ് താരം ടാമെര്‍ താരിഖ് സെല്‍ബെസിനെ തോല്‍പ്പിച്ചതോടെയാാണ് വൈശാലി 2500 എലോ റേറ്റിംഗ് പോയന്‍റ് മറികടന്ന് ഗ്രാന്‍ഡ് മാസ്റ്ററായത്. ഒക്ടോബറില്‍ ഖത്തറില്‍ നടന്ന മാസ്റ്റേഴ്സ് ടൂര്‍ണമെന്‍റില്‍ മൂന്നാം ഗ്രാന്‍ഡ് മാസ്റ്റര്‍ നാമനിര്‍ദേശം ലഭിച്ചിരുന്ന വൈശാലിക്ക് എലോ റേറ്റിംഗ് പോയന്‍റ് മാത്രമായിരുന്നു സ്പെയിനില്‍ മെച്ചപ്പെടുത്തേണ്ടിയിരുന്നത്.
ഏപ്രിലില്‍ ടൊറാന്‍റോയിൽ നടക്കാനിരിക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കും ഇരുവരും യോഗ്യത നേടിയിട്ടുണ്ട്. 2018ല്‍ 12 വയസ് മാത്രമുള്ളപ്പോഴാണ് വൈശാലിയുടെ അനുജന്‍ പ്രഗ്നാനന്ദ ഗ്രാന്‍ഡ് മാാസ്റ്റര്‍ പദവി സ്വന്തമാക്കിയത്. കൊനേരു ഹംപിക്കും ഡി ഹരികക്കും ശേഷം ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററാവുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് വൈശാലി. 2002ല്‍ തന്‍റെ പതിനഞ്ചാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്ററായ കൊനേരു ഹംപി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാന്‍ഡ് മാസ്റ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ഗ്രാന്‍ഡ് മാസ്റ്റര്‍ നേട്ടത്തില്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് വൈശാലിയെ അഭിനന്ദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക