ഹൈദരാബാദ് ഏറ്റുമുട്ടല്‍: പിന്തുണച്ച് സൈനയും ഹര്‍ഭജനും
എന്നാല്‍ പോലീസിന്റെ നടപടി ഭാവിയില്‍ ബലാത്സംഗക്കേസുകള്‍ കുറക്കുമോ എന്നായിരുന്നു ബാഡ്മിന്റണ്‍ താരമായ ജ്വാലാ ഗുട്ടയുടെ ചോദ്യം
ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചതിനെ ന്യായീകരിച്ച് ബാഡ്മിന്റണ്‍ താരം സൈനാ നെഹ്‌വാള്‍. ഹൈദരാബാദ് പോലീസ് ചെയ്തത് മഹത്തായ കര്‍മമാണെന്നും അവരെ സല്യൂട് ചെയ്യുന്നുവെന്നും സൈന ട്വിറ്ററില്‍ കുറിച്ചു.
ഹൈദരാബാദ് പോലീസിന്റെ നടപടിയെ മുന്‍ കായിക മന്ത്രിയും ഒളിംപിക്സ് മെഡല്‍ ജേതാവുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും ന്യായീകരിച്ചു. പോലീസിനെ പോലീസായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയ ഹൈദരാബാദിലെ രാഷ്ട്രീയ നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും നന്‍മക്കു മേല്‍ തിന്‍മ വിജയിക്കുന്ന രാജ്യത്താണ് നമ്മള്‍ കഴിയുന്നതെന്ന് മറക്കരുതെന്നും റാത്തോഡ് പറഞ്ഞു.
എന്നാല്‍ പോലീസിന്റെ നടപടി ഭാവിയില്‍ ബലാത്സംഗക്കേസുകള്‍ കുറക്കുമോ എന്നായിരുന്നു ബാഡ്മിന്റണ്‍ താരമായ ജ്വാലാ ഗുട്ടയുടെ ചോദ്യം. സാമൂഹികമായ പദവികള്‍ നോക്കാതെ ബലാത്സംഗക്കേസില്‍ പ്രതിയായ എല്ലാവരെയും ഇതുപോലെ വധിക്കുമോ എന്നും ജ്വാല ചോദിച്ചു.
അതേസമയം, പോലീസ് നടപടിക്ക് കൈയടിച്ച് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും രംഗത്തെത്തിയിട്ടുണ്ട്. പോലീസ് ചെയ്തത് ശരിയായ നടപടിയാണെന്നും എങ്ങനെയാണ് നീതി നടപ്പാക്കേണ്ടത് എന്ന് കാണിച്ചുകൊടുത്ത തെലങ്കാന മുഖ്യമന്ത്രിയെയും പോലീസിനെയും അഭിനന്ദിക്കുന്നുവെന്നും ഹര്‍ഭജന്‍ കുറിച്ചു. ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനിറങ്ങുന്നവര്‍ക്ക് ഇതൊരു പാഠമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.