അമേരിക്ക തങ്ങളെ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ഇറാൻ ആരോപിക്കുന്നതിനിടെ മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്നു. സൗദി അറേബ്യക്ക് നേരെ ഡ്രോൺ ആക്രമണവും യുഎഇയിലെ ബറക ആണവനിലയത്തിന് സമീപം ആക്രമണവും നടന്നതോടെ മേഖല യുദ്ധഭീതിയിലാണ്.  

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കവെ അന്താരാഷ്ട്ര തലത്തിൽ പുതിയ ആരോപണ പ്രത്യാരോപണങ്ങൾ. ഇറാനുമായി നിലനിൽക്കുന്ന യുദ്ധക്കുരുക്കിൽ നിന്നും രക്ഷപ്പെടാൻ അമേരിക്ക ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. ഇതിനായി മറ്റ് അയൽരാജ്യങ്ങളെ ആക്രമിക്കുകയും അതിന്റെ പഴി ഇറാന്റെ മേൽ കെട്ടിവെക്കാനുമാണ് അമേരിക്കൻ നീക്കമെന്ന് ഇറാന്റെ ഐആർഐബി (IRIB) മാധ്യമം റിപ്പോർട്ട് ചെയ്തു. യുഎഇക്ക് പിന്നാലെ സൗദി അറേബ്യക്ക് നേരെയും ഇന്ന് ആക്രമണമുണ്ടായി. സൗദി ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകൾ തകർത്തു. ഇറാഖ് വ്യോമഅതിർത്തിയിൽ നിന്നാണ് സൗദിക്ക് നേരെയുള്ള ഈ ആക്രമണം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Add Asianetnews as a Preferred SourcegooglePreferred

അതിനിടെ, യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി. യാതൊരു പ്രകോപനവുമില്ലാതെ രാജ്യം നേരിട്ട ഈ ഭീകരാക്രമണം യുഎഇയുടെ സുരക്ഷയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്. ഇത്തരത്തിലുള്ള അക്രമണങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ യുഎഇ വ്യക്തമാക്കി. ഈ ആക്രമണത്തെ ഗൾഫ് രാജ്യങ്ങളായ കുവൈത്തും ഖത്തറും കടുത്ത ഭാഷയിൽ അപലപിക്കുകയും യുഎഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

മേഖലയിലെ പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമാധാനം ലക്ഷ്യമിട്ട് ഖത്തർ പ്രധാനമന്ത്രി ഇറാനുമായി നേരിട്ട് സംസാരിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ മുൻനിർത്തി ഇരുരാജ്യങ്ങളും പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ പാകിസ്ഥാനുമായും ഖത്തർ ഔദ്യോഗികമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ബറക ആണവനിലയത്തിന് സമീപമുണ്ടായ അക്രമണവും സൗദിക്ക് നേരെയുള്ള ഡ്രോൺ നീക്കങ്ങളും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് നിലവിൽ വഴിവെച്ചിരിക്കുന്നത്.