2017 ജൂലൈ 20 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ പറഞ്ഞു.

ദില്ലി: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷോട്ട് പുട്ട് താരം മന്‍പ്രീത് കൗറിനെ നാലു വര്‍ഷം വിലക്ക്.ദേശീയ ഉത്തേജക വിരുദ്ധ സമിതി(നാഡ)യാണ് മന്‍പ്രീതിനെ വിലക്കിയത്. വിലക്ക് വന്നതോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ സ്വര്‍ണവും ദേശീയ റെക്കോര്‍ഡും മന്‍പ്രീതിന് നഷ്ടമാവും. 2017ല്‍ മന്‍പ്രീത് പങ്കെടുത്ത നാല് മീറ്റുകളിലെ ഉത്തേജകമരുന്ന് പരിശോധനകളിലും മന്‍പ്രീത് പരാജയപ്പെട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

വിലക്കിനെതിരെ അപ്പീല്‍ സമിതിയെ സമീപീക്കാന്‍ മന്‍പ്രീതിന് അവകാശമുണ്ട്. 2017 ജൂലൈ 20 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ പറഞ്ഞു. 2017ല്‍ ഭുബനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് മന്‍പ്രീത് സ്വര്‍ണം നേടിയത്.

2017 ഏപ്രിലില്‍ ചൈനയിലെ ഷിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രിക്സിലും തുടര്‍ന്ന് ജൂണില്‍ പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പിലും, ജൂലൈയില്‍ ഭുബനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ജൂലൈയില്‍ ഗുണ്ടൂരില്‍ നടന്ന അന്ത:സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും മന്‍പ്രീത് സ്വര്‍ണം നേടിയിരുന്നു.എന്നാല്‍ ഈ മത്സരങ്ങള്‍ നടക്കുന്ന സമയത്തെടുത്ത സാംപിളുകളെല്ലാം ഉത്തേജകമരുന്ന് പരിശോധനയില്‍ പോസറ്റീവാണെന്ന് കണ്ടെത്തി. ഷിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാപ്രിക്സിലാണ് 18.86 മീറ്റര്‍ ദൂരം ഷോട്ട് പുട്ടെറിഞ്ഞ് മന്‍പ്രീത് ദേശീയ റെക്കോര്‍ഡിട്ടത്.