ഒളിംപിക്സില്‍ പങ്കെടുക്കുന്നവരും ജപ്പാന്‍ ജനതയും ആശങ്കപ്പെടേണ്ടതില്ലെന്നും ഒളിംപിക്സ് സുരക്ഷിതമായി നടത്താനാവുമെന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി

ടോക്കിയോ: ടോക്കിയോ ഒളിംപിക്സ് മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. ടോക്കിയോ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും ഒളിംപിക്സ് മാറ്റി വയ്ക്കില്ലെന്നും ഐഒസി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ടോക്കിയോയിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഒളിംപിക്സ് മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. മത്സരങ്ങളുമായി മുന്നോട്ടുപോയാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ജപ്പാനിലെ ഡോക്ടർമാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഐ ഒ സി നിലപാട് വ്യക്തമാക്കിയത്. ആശുപത്രികൾ കൊവിഡ് രോഗികള കൊണ്ട് നിറഞ്ഞിരിക്കെ, സാഹസത്തിന് മുതിരരുതെന്ന് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

ഒളിംപിക്സില്‍ പങ്കെടുക്കുന്നവരും ജപ്പാന്‍ ജനതയും ആശങ്കപ്പെടേണ്ടതില്ലെന്നും ഒളിംപിക്സ് സുരക്ഷിതമായി നടത്താനാവുമെന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി കോര്‍ഡനേഷന്‍ കമ്മിറ്റി ചെയര്‍ ജോണ്‍ കോയെറ്റ്സ് പറഞ്ഞു. ഒളിംപിക്സിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും 23ന് നടക്കേണ്ട ഉദ്ഘാടന ചടങ്ങിലേക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുകയാണെന്നും കോയെറ്റ്സ് വ്യക്തമാക്കി.

മൂന്ന് ദിവസത്തെ യോഗത്തിലൂടെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഐ ഒ സി ഒളിംപിക്സുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിംപിക്സ്. കഴിഞ്ഞ വര്‍ഷം നടക്കേണ്ട ഒളിംപിക്സ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.

ജപ്പാനിലെ ഭൂരിഭാഗം ആളുകളും ഒളിംപിക്സ് നടത്തുന്നതിന് എതിരാണ്. കൊവിഡ് അതിരൂക്ഷമായി തുടരുമ്പോള്‍ ഒളിംപിക്സ് നടത്തുന്നതിനെതിരെ ജപ്പാനില്‍ പ്രതിഷേധവും ശക്തമാണ്. ജപ്പാനിലെ വിവിധ ഏജൻസികൾ നടത്തിയ സർവേയിൽ 43 ശതമാനം ഒളിംപികസ് ഒഴിവാക്കണമെന്നും 40 ശതമാനം മാറ്റിവയ്ക്കണം എന്നും അഭിപ്രയപ്പെട്ടു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona