റഷ്യക്ക് നാലു വര്‍ഷത്തെ കായിക വിലക്ക്; ഒളിംപിക്സിലും ഖത്തര്‍ ലോകകപ്പിലും മത്സരിക്കാനാവില്ല
വിലക്ക് നിലനില്‍ക്കുമ്പള്‍ റഷ്യന്‍ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനോ, പ്രധാന ചാംപ്യന്‍ഷിപ്പുകള്‍ക്ക് വേദിയാകുന്നതിനോ അനുമതി ഉണ്ടാകില്ല.
മോസ്കോ: റഷ്യക്ക് നാലു വര്‍ഷത്തെ കായികവിലക്ക് ഏര്‍പ്പെടുത്തി, രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സി.റഷ്യന്‍ താരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ , കൃത്രിമം കാട്ടിയതിനാണ് നടപടി.
വിലക്ക് നിലനില്‍ക്കുമ്പള്‍ റഷ്യന്‍ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനോ, പ്രധാന ചാംപ്യന്‍ഷിപ്പുകള്‍ക്ക് വേദിയാകുന്നതിനോ അനുമതി ഉണ്ടാകില്ല. ഇതനുസരിച്ച് അടുത്ത വര്‍ഷത്തെ ടോക്യോ ഒളിംപിക്സും , 2022ലെ ഖത്തര്‍ ലോകകപ്പും ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പും റഷ്യക്ക് നഷ്ടമാകും.
എന്നാൽ ക്രമക്കേടുകളുമായി ബന്ധമില്ലെന്ന് തെളിയിക്കുന്ന താരങ്ങള്‍ക്ക്, നിഷ്പക്ഷ അത്‍ലറ്റുകളായി ഒളിംപിക്സില്‍ മത്സരിക്കാന്‍ അനുമതി നൽകിയിട്ടുണ്ട്. പ്രധാന ടൂര്‍ണമെന്‍റുകളുടെ പരിഗണനയിൽ വരാത്തതിനാൽ, അടുത്ത വര്‍ഷത്തെ യൂറോ കപ്പിന് വേദിയാകുന്നതിന് തടസ്സമില്ല. രാജ്യാന്തര കായിക തര്‍ക്ക പരിഹര കോടതിയിൽ, 21 ദിവസത്തിനകം അപ്പീല്‍ നൽകാനും റഷ്യക്ക് അവസരമുണ്ട്.