'രാഷ്ട്രീയമായി അവരെ ഞാന്‍ എതിര്‍ക്കും. എന്നാല്‍ അവര്‍ പൂജ്യരായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മമത പറഞ്ഞു. ബിജെപി പകരം ഇടതുപക്ഷം സീറ്റുകള്‍ നേടുന്നതാണ് നല്ലത്'. 

കൊല്‍ക്കത്ത: ബംഗാളില്‍ ഇടതുപക്ഷം സംപൂജ്യരാകുന്നത് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. രാഷ്ട്രീയമായി അവരെ ഞാന്‍ എതിര്‍ക്കും. എന്നാല്‍ അവര്‍ പൂജ്യരായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മമത പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപി പകരം ഇടതുപക്ഷം സീറ്റുകള്‍ നേടുന്നതാണ് നല്ലത്. അവരുടെ ശുഷ്‌കാന്തി ബിജെപിക്ക് അനുകൂലമായി. അവര്‍ സ്വയം വില്‍പനക്ക് വെച്ച് വെച്ച് ചിഹ്നം മാത്രമായി. ഇതിനെക്കുറിച്ച് അവര്‍ ചിന്തിക്കണമെന്നും മമത ബാനര്‍ജി പറഞ്ഞു.

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ആദ്യമായാണ് ബംഗാള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും പ്രാതിനിധ്യം ഇല്ലാതാകുന്നത്. ഇത്തവണ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായാണ് മത്സരിച്ചത്. 290 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ തൃണമൂല്‍ 213ഇടത്തും ബിജെപി 77 ഇടത്തും വിജയിച്ചു. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ അവസ്ഥ ദയനീയമാണെന്ന് നേതാക്കള്‍ തന്നെ സമ്മതിച്ചിരുന്നു.

മതാചാര്യന്‍ അബ്ബാസ് സിദ്ദിഖിയുമായുള്ള സഖ്യം തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ബംഗാളില്‍ വര്‍ഗീയ ചേരിതിരിവുണ്ടായതിനാലാണ് വിജയിക്കാന്‍ സാധിക്കാതിരുന്നതെന്ന് കോണ്‍ഗ്രസും സിപിഎമ്മും പറയുന്നു.