സൗദിയിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്
മക്കയിലെ ഒരു ശുചീകരണ കമ്പനിയുടെ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റത് ഈ കമ്പനിയിലെ തൊഴിലാളികൾക്കാണ്.
റിയാദ്: സൗദി അറേബ്യയിൽ ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. മക്കയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. രണ്ട് റോഡുകൾ കൂടിച്ചേരുന്നയിടത്താണ് വാഹനങ്ങളുടെ കൂട്ടിയിടി ഉണ്ടായത്. മക്കയിലെ ഒരു ശുചീകരണ കമ്പനിയുടെ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റത് ഈ കമ്പനിയിലെ തൊഴിലാളികൾക്കാണ്. ഇവരില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. സൗദി റെഡ്ക്രസന്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Read also: സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് ശബ്‍ദമുയര്‍ത്തി സംസാരിച്ചാല്‍ പിഴ ലഭിക്കും
തുടര്‍ച്ചയായ ആറാം ദിവസവും അപ്രതീക്ഷിത പരിശോധനകള്‍ തുടരുന്നു; അറസ്റ്റിലായത് നിരവധി
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ സ്ഥലങ്ങളില്‍ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ തുടര്‍ച്ചയായ ആറാം ദിവസവും തുടര്‍ന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങള്‍ കഴിഞ്ഞ ദിവസം മഹ്‍ബുല, ജലീബ് അല്‍ ശുയൂഖ് ഏരിയകളില്‍ പരിശോധനയ്‍ക്കെത്തി. ഖൈത്താനില്‍ അപ്രതീക്ഷിത റെയ്‍ഡുകളും ഉദ്യോഗസ്ഥര്‍ നടത്തി.
ആഭ്യന്തര മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ കര്‍ശനമാക്കിയത്. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ ജോലി ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്. സ്‍പോൺസര്‍മാരില്‍ നിന്ന് ഒളിച്ചോടി മറ്റ് ജോലികള്‍ ചെയ്യുന്നവരും വിവിധ കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ തേടുന്നവരെയും അറസ്റ്റ് ചെയ്യുന്നുണ്ട്.
ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്, ട്രാഫിക് സെക്ടര്‍ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഹ്, പബ്ലിക് സെക്യൂരിറ്റി അണ്ടര്‍ സെക്രട്ടറി അബ്‍ദുല്ല അല്‍ റജീബ് എന്നിവര്‍ കഴിഞ്ഞ ദിവസം പരിശോധനകള്‍ വിലയിരുത്തിയിരുന്നു. കഴിഞ്ഞ ദിവസം 90 പ്രവാസികളെ വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
ബുനൈദ് അല്‍ ഘര്‍, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയ എന്നിവിടങ്ങള്‍ക്ക് പുറമെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം പരിശോധനകള്‍ നടന്നു. പിടിയിലായവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.