ഫിലിപ്പിനോ യുവതിയുടെ കൊലപാതകത്തില്‍ പ്രതിക്ക് 14 വർഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി. തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫിലിപ്പീനോ പ്രവാസി തൊഴിലാളി ഡാഫ്‌നി നക്കലബാനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിക്ക് 14 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കേസിൽ മറ്റ് മൂന്ന് പേർക്ക് ശിക്ഷ ലഭിച്ചതായും ഫിലിപ്പീൻസിലെ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് മൈഗ്രന്‍റ് വർക്കേഴ്‌സ് സെക്രട്ടറി ഹാൻസ് ലിയോ കാക്ഡാക് സ്ഥിരീകരിച്ചു. തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഫിലിപ്പീനോയുടെ കേസിലെ ഏറ്റവും പുതിയ വിവരമാണിത്. മറ്റ് മൂന്ന് പേരെയും കേസിൽ കൂട്ടുപ്രതികളായി ശിക്ഷിക്കുകയും അവർക്ക് ശിക്ഷ നൽകുകയും ചെയ്തു.
വിദേശകാര്യ വകുപ്പിന്‍റെ (ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറിൻ അഫയേഴ്സ്) റിപ്പോർട്ട് പ്രകാരം, 2024 ഡിസംബർ 31നാണ് ദാഫ്നി നക്കലബാന്‍റെ മൃതദേഹം ജഹ്‌റയിലെ സാദ് അൽ അബ്ദുള്ളയിലുള്ള അവരുടെ തൊഴിലുടമയുടെ വീട്ടുവളപ്പിൽ കണ്ടെത്തിയത്. 2024 ഒക്‌ടോബറിൽ ദാഫ്നിയുമായി ബന്ധം നഷ്‌ടപ്പെട്ടതിനെ തുടർന്ന് അവരുടെ രണ്ടാമത്തെ തൊഴിലുടമയാണ് യുവതിയെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്തത്. 2019 ഡിസംബർ മുതൽ കുവൈത്തിൽ ജോലി ചെയ്തുവന്ന ഡാഫ്‌നി നക്കലബാന്റെ കൊലപാതകത്തിൽ മുമ്പ് ക്രിമിനൽ പശ്ചാത്തലമുള്ള ഒരു കുവൈത്തി പൗരനാണ് പ്രധാന പ്രതി. ഇയാൾ പിന്നീട് നക്കലബാനെ കൊലപ്പെടുത്തിയതായി സമ്മതിച്ചിരുന്നു.


