Omicron in Oman : ഒമാനിൽ 15 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം
ഒമാന്‍ ടി.വി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാജ്യത്ത് 15 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മസ്‍കത്ത്: ഒമാനില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചതെന്ന് ഒമാന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്‍തു. കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ മാസ്‍ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, ഒത്തുചേരലുകള്‍ ഒഴിവാക്കുക, കൈകളുടെ ശുചിത്വം പാലിക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ഒമാന്‍ ടി.വി പുറത്തിറക്കിയ പ്രസ്‍താവനയിലൂടെ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മാനില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള സമയ പരിധി ആറ് മാസത്തില്‍ നിന്ന് മൂന്ന് മാസമാക്കി കഴിഞ്ഞ ദിവസം കുറച്ചിരുന്നു. വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവര്‍ക്ക് ചൊവ്വാഴ്‍ച മുതല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
വാക്സിന്‍ സ്വീകരിച്ച് മാസങ്ങള്‍ കഴിയുന്നതോടെ അതിന്റെ ഫലപ്രാപ്‍തി കുറയുമെന്നും അതുകൊണ്ടുതന്നെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുതിയതായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തിന്റെ രോഗലക്ഷണങ്ങള്‍, നിലവിലുള്ള ഡെല്‍റ്റ ഉള്‍പ്പെടെയുള്ള വകഭേദങ്ങളുടേതിനാക്കള്‍ കടുത്തതാണോ എന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.