77 ഭാഷകളിലുള്ള ഖുർആൻ പരിഭാഷകളും തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ഇതിനുള്ള കൗണ്ടറുകളുടെ ഒരുക്കം മതകാര്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
റിയാദ്: ഹജ്ജ് കഴിഞ്ഞ് സ്വദേശങ്ങളിലേക്ക് മടക്കുന്ന തീർഥാടകർക്ക് വിതരണം ചെയ്യാൻ 20 ലക്ഷം ഖുർആന്‍ കോപ്പികള്‍. സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് സൗദി അറേബ്യന്‍ മതകാര്യ വകുപ്പാണ് ഇത്രയും ഖുർആനുകൾ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ അതിർത്തി കവാടങ്ങളിൽ വെച്ച് ഇവ തീർഥാടകർക്ക് വിതരണം ചെയ്യും.
77 ഭാഷകളിലുള്ള ഖുർആൻ പരിഭാഷകളും തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ഇതിനുള്ള കൗണ്ടറുകളുടെ ഒരുക്കം മതകാര്യ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. വിതരണത്തിന് കവാടങ്ങളിൽ ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഒരോ വർഷവും ഹജ്ജിനെത്തുന്ന മുഴുവൻ വിദേശ തീർഥാടകർക്കും സൽമാൻ രാജാവിന്റെ ഉപഹാരമായ മുസ്ഹഫുകളും ഖുർആൻ പരിഭാഷകളും വിതരണം ചെയ്യാറുണ്ട്. മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്സിൽ അച്ചടിച്ചവയാണിത്.
ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ഇന്ത്യൻ തീർത്ഥാടകരുടെ മടക്കയാത്ര തിങ്കളാഴ്ച ആരംഭിച്ചു. ജിദ്ദയിൽനിന്ന് ഡൽഹി, കൊൽക്കത്ത, ലക്‌നൗ, ജയ്‌പൂർ എന്നിവിടങ്ങളിലേക്കാണ് ആദ്യസംഘം മടങ്ങുക. രണ്ടായിരത്തോളം ഹാജിമാരാണ് ആദ്യ ദിനത്തില്‍ പുറപ്പെടുന്നത്. ജിദ്ദ വഴിയെത്തിയ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളികൾ ഉൾപ്പടെയുള്ള തീർത്ഥാടകർക്ക് ഇനി മദീന സന്ദർശനം പൂർത്തിയാക്കാനുണ്ട്.
ചൊവ്വാഴ്ച മുതൽ ഇവർ മദീനയിലേക്ക് പുറപ്പെടും. എട്ട് ദിവസം മദീനയിൽ തങ്ങി സന്ദർശനം പൂർത്തിയാക്കും. ശേഷം മദീന വിമാനത്താവളം വഴിയാണ് ഇവർ സ്വദേശത്തേക്ക് മടങ്ങുക. കേരളത്തിൽനിന്നെത്തിയ തീർത്ഥാടകരുടെ മദീനാസന്ദർശനം മുഴുവൻ ഹജ്ജിന് ശേഷമാണ്. എട്ട് ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാവും മലയാളി ഹാജിമാരുടെ മടക്കം. ജൂലൈ 13 ന് മലയാളികളുടെ മടക്കം ആരംഭിക്കും. അസീസിയയിൽനിന്ന് ഹറമിലേക്കും തിരിച്ചും ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കുന്ന ഷട്ടിൽ ബസ് സർവിസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. അന്ന് നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാർക്ക് വിടവാങ്ങൽ ത്വവാഫിന് പ്രത്യേകം ബസ് ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സംവിധാനങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
