സൗദി അറേബ്യയിൽ നിന്ന് 231 ഇന്ത്യൻ തടവുകാർ നാട്ടിലേക്ക് മടങ്ങി
റിയാദ് ഇസ്കാനിലെ തർഹീലിൽ കഴിഞ്ഞിരുന്നവരാണ് ഇവർ. ഇതിൽ 65ഓളം മലയാളികളുണ്ട്. ബാക്കിയുള്ളവർ വിവിധ സംസ്ഥാനക്കാരാണ്. സൗദി സർക്കാരാണ് ഇവരുടെ വിമാന യാത്രാ ചെലവ് വഹിക്കുന്നത്.
റിയാദ്: സൗദി അറേബ്യയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ (തർഹീൽ) കഴിഞ്ഞിരുന്ന 231 ഇന്ത്യാക്കാർ കൂടി നാട്ടിലേക്ക് മടങ്ങിയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കൊവിഡ് പ്രതിസന്ധിയുണ്ടായ ശേഷം രണ്ടാമത്തെ ബാച്ചാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.55ന് റിയാദിൽ നിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് (എസ്.വി 3090) വിമാനത്തിൽ ചെന്നൈയിലേക്ക് പോയത്.
റിയാദ് ഇസ്കാനിലെ തർഹീലിൽ കഴിഞ്ഞിരുന്നവരാണ് ഇവർ. ഇതിൽ 65ഓളം മലയാളികളുണ്ട്. ബാക്കിയുള്ളവർ വിവിധ സംസ്ഥാനക്കാരാണ്. സൗദി സർക്കാരാണ് ഇവരുടെ വിമാന യാത്രാ ചെലവ് വഹിക്കുന്നത്. ചെന്നൈയിലെത്തുന്ന ഇവർ അവിടെ ക്വാറൻറീൻ കാലാവധി പൂർത്തിയാക്കിയ ശേഷം സ്വന്തം നാടുകളിലേക്ക് തിരിക്കും. അടുത്ത വിമാനം ശനിയാഴ്ച ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും. 351 തടവുകാരാണ് ഈ വിമാനത്തിൽ യാത്ര ചെയ്യുക. വരും ദിവസങ്ങളിൽ തർഹീലിലുള്ള എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. റിയാദിൽ മാത്രം 600 ഓളം ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്. അതിൽ നിന്നാണ് 231 പേർ പോയത്.