ജഹ്‌റയിൽ താമസിക്കുന്ന സിറിയൻ യുവതിയുടെ ബാങ്ക് കാർഡ് മോഷ്ടിച്ച് രണ്ട് തവണയായി 505 ദിനാർ തട്ടിയെടുത്തതായി പരാതി. യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിച്ചു.
കുവൈറ്റ് സിറ്റി: ജഹ്‌റയിൽ താമസിക്കുന്ന 28 വയസുള്ള സിറിയൻ യുവതിയുടെ ബാങ്ക് കാർഡ് മോഷ്ടിച്ച് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തു. ജനുവരി 24 ശനിയാഴ്ച വൈകുന്നേരമാണ് യുവതി ജഹ്‌റ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതായുള്ള രണ്ട് അലേർട്ടുകൾ മൊബൈലിൽ വന്നപ്പോഴാണ് കാർഡ് മോഷണം പോയ വിവരം യുവതി അറിഞ്ഞത്. കൃത്യം ഉച്ചയ്ക്ക് 3 മണിക്ക് രണ്ട് തവണയായാണ് പണം പിൻവലിക്കപ്പെട്ടത്. ആദ്യ തവണ 5 ദിനാറും തൊട്ടുപിന്നാലെ 500 ദിനാറുമാണ് പ്രതി തട്ടിയെടുത്തത്.
ബാങ്ക് രേഖകളിൽ കൃത്രിമം കാണിച്ചതിനും മോഷണത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടറെ വിവരം അറിയിച്ചതിനെത്തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി ബാങ്ക് എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങളും വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് തെളിവുകളും പൊലീസ് ശേഖരിച്ചുവരികയാണ്. ബാങ്ക് കാർഡുകൾ നഷ്ടപ്പെട്ടാൽ ഒട്ടും വൈകാതെ തന്നെ ബാങ്കിനെ വിവരം അറിയിച്ച് കാർഡ് ബ്ലോക്ക് ചെയ്യണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ചെറിയൊരു കാലതാമസം പോലും തട്ടിപ്പുകാർക്ക് പണം മോഷ്ടിക്കാൻ അവസരം നൽകുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.


