13 തെരച്ചിലുകൾ, 75 പേരെ രക്ഷിച്ചു; ഒമാനിൽ ഒഴുക്കിൽപ്പെട്ടവരെ എയര്‍ലിഫ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു
മഴക്കെടുതിയില്‍ ഒരു മലയാളിയും മരണപ്പെട്ടിരുന്നു. അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണ് മരിച്ചത്.
മസ്‌കറ്റ്: ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഒഴുക്കില്‍പ്പെട്ടവരെ എയര്‍ ലിഫ്റ്റ്‌ചെയ്തു രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. 13 തെരച്ചിലുകളില്‍ ആകെ 75 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
മഴക്കെടുതിയില്‍ ഒരു മലയാളിയും മരണപ്പെട്ടിരുന്നു. അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണ് മരിച്ചത്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ഒമാനിൽ സ്‌കൂളുകൾക്ക് ഏപ്രിൽ 16ന് അവധിയായിരിക്കുമെന്ന് അറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. എന്നാൽ, ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾക്ക് ഈ തീരുമാനം ബാധകമല്ല. തിങ്കളാഴ്ച ഇവിടെ ശക്തമായ മഴയുണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഒപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ എന്നീ ഗവർണറേറ്റുകളിൽ പൂർണമായും നോർത്ത് അൽ ബാത്തിന, അൽ ബുറൈമി, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും ശക്തമായത്.
Read Also - ന്യൂനമര്‍ദ്ദം; കാലാവസ്ഥ മുന്നറിയിപ്പ്, അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് യുഎഇയിൽ നിര്‍ദ്ദേശം
പലയിടങ്ങളിലും വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്. നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ നിയാബത്ത് സമദ് അൽ ഷാനിൽ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന സ്കൂൾ ബസ് വാദിയിലെ വെള്ളക്കെട്ടിൽ കുടുങ്ങി. ഇവിടെ നിന്ന് രണ്ട് പേരെ രക്ഷിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
രക്ഷപ്പെടുത്തിയ രണ്ട് പേരെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. ഇബ്ര വിലായത്തിൽ 27 പേരെയും കൊണ്ടുപോവുകയായിരുന്ന ഒരു സ്കൂൾ ബസ് വാദിയിൽ കുടുങ്ങിയെന്നും മറ്റൊരു സംഭവത്തിൽ നിസ്‍വ വിലായത്തിൽ 21 വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ ബസിനുള്ളിൽ അകപ്പെട്ടുവെന്നും ഔദ്യോഗിക അറിയിപ്പുകളിൽ പറയുന്നു.