Asianet News MalayalamAsianet News Malayalam

കൊവിഡ്: പ്രവാസലോകത്ത് ആശങ്ക; ഗള്‍ഫില്‍ 24 മണിക്കൂറിനിടെ എട്ട് മലയാളികള്‍ മരിച്ചു

അതിനിടെ വന്ദേഭാരത് മിഷനിൽ സൗദിയിൽ നിന്നുള്ള വിമാനസർവ്വീസുകൾക്ക് നിരക്ക് ഇരട്ടിയാക്കി

8 more expatriate from Kerala died in Gulf due to Covid 19
Author
Dubai - United Arab Emirates, First Published Jun 6, 2020, 11:37 PM IST

ദുബായ്: പ്രവാസലോകത്ത് ആശങ്ക ഉയർത്തി കൊവിഡ് മരണം തുടരുന്നു. ഗൾഫിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 8 മലയാളികൾ. ഇതോടെ മരിച്ച മലയാളികളുടെ ആകെ എണ്ണം 190 ആയി.

കൊല്ലം പറവൂർ കറുമണ്ടൽ സ്വദേശി കല്ലുംകുന്ന് വീട്ടിൽ ഉഷാമുരുകൻ കുവൈത്തിൽ വച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കടവ് സ്വദേശി അജ്മലും കുവൈത്തിലാണ് മരിച്ചത്. പത്തനംതിട്ട അടൂർ കൊടുമൺ സ്വദേശി മുല്ലക്കൽ കിഴക്കേതിൽ ഹരികുമാർ ദമാമിലും മരിച്ചു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍ സി മാമ്മന്‍, കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജില്‍ അബ്ദുള്ള, മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജന്‍, തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാരന്‍ നായര്‍ എന്നിവരാണ് മരിച്ച മറ്റ് മലയാളികൾ. കഴിഞ്ഞ ദിവസം ഒമാനില്‍ മരിച്ച കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബിന്റെ മരണം കൊവിഡ്മൂലമാണെന്ന് സ്ഥിരീകരിച്ചു. 

അതിനിടെ വന്ദേഭാരത് മിഷനിൽ സൗദിയിൽ നിന്നുള്ള വിമാനസർവ്വീസുകൾക്ക് നിരക്ക് ഇരട്ടിയാക്കി. ഈ മാസം 10 മുതൽ തുടങ്ങുന്ന കേരളത്തിലേക്കുള്ള സർവ്വീസുകൾക്കാണ് എയർ ഇന്ത്യ നിരക്ക് കൂട്ടിയത്.

സൗദിയില്‍ 34 മരണം കൂടി

സൗദിയിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് 34 പേരാണ്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 676 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 3121 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 98,869 ആയി ഉയർന്നു. അതേസമയം 24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചത് 1175 പേർക്കാണ്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 71791 ആയി വർധിച്ചു. നിലവിൽ 26402 പേർ ചികിത്സയിലാണ്.

ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് റിയാദിലാണ്(900). ജിദ്ദ 572, മക്ക 279, മദീന 170, ദമ്മാം 149, ഹഫൂഫ് 144, ഖത്തീഫ് 121 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു    

കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

Follow Us:
Download App:
  • android
  • ios