നിയമലംഘകരെ കണ്ടെത്താൻ രാജ്യവ്യാപക പരിശോധന; ഒരാഴ്ചക്കിടെ 9,542 വിദേശികളെ നാടുകടത്തി
സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
![9542 illegals deported from saudi in one week 9542 illegals deported from saudi in one week](https://static-ai.asianetnews.com/images/01h77ywvtt7nnrjfgzxrf9zyyp/fotojet--15-_363x203xt.jpg)
റിയാദ്: സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 9,542 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തി. പുതിയതായി 18,553 പ്രവാസികൾ ഒരാഴ്ചക്കിടയിൽ പിടിയിലായി. രാജ്യത്തിൻറെ വിവിധ മേഖലകളിൽ നടത്തിയ റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അധികൃതർ അറസ്റ്റ് ചെയതത്. സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതിൽ 11,503 താമസ നിയമലംഘകരും 4,315 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,735 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,121 പേർ പിടിയിലായി. ഇവരിൽ 28 ശതമാനം യമനികളും 70 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 73 പേർ രാജ്യത്ത് നിന്ന് പുറത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു.
താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ഗതാഗത, താമസ സൗകര്യമൊരുക്കുകയും നിയമ ലംഘനം മൂടിവെക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 12 പേർ അറസ്റ്റിലായി. 46,077 നിയമ ലംഘകരുടെ കേസുകൾ യാത്രാരേഖകൾ ലഭിക്കാൻ അവരുടെ നയതന്ത്ര കാര്യാലയങ്ങൾക്ക് കൈമാറി. 1,808 നിയമലംഘകരെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ശുപാർശ ചെയ്തു. 9,542 നിയമലംഘകരെ നാടുകടത്തി. നുഴഞ്ഞുകയറ്റക്കാർക്ക് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം