സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിനായുള്ള എക്സിറ്റ് നടപടികൾ അവസാന ഘട്ടത്തിൽ. എക്സിറ്റ് വിസ ഏതു നിമിഷവും ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ എംബസി യാത്രാരേഖകൾ സജ്ജമാക്കിയിട്ടുണ്ട്. ബലിപ്പെരുന്നാൾ അവധി നേരിയ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, മോചനം വേഗത്തിലാക്കാൻ ഊർജ്ജിതമായ ശ്രമങ്ങൾ തുടരുകയാണ്.

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കൊടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചനത്തിനായുള്ള നിയമനടപടികൾ അതിവേഗം പുരോഗമിക്കുന്നതായി സഹായസമിതി അറിയിച്ചു. ജയിൽ മോചനത്തിന് ശേഷമുള്ള അന്തിമ ഘട്ടമായ എക്സിറ്റ് വിസ ഏതു നിമിഷവും ലഭ്യമായേക്കുമെന്നാണ് സമിതി നൽകുന്ന സൂചന.

Add Asianetnews as a Preferred SourcegooglePreferred

വിസ ലഭിക്കുന്ന മുറയ്ക്ക് എത്രയും വേഗം ജന്മനാട്ടിലേക്ക് മടങ്ങാനുള്ള യാത്രാരേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തന്നെ പൂർണമായും സജ്ജമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒന്നടങ്കം കാത്തിരിക്കുന്ന ആ ശുഭവാർത്ത പ്രവാസി ലോകത്തേക്ക് ഉടൻ തന്നെയെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എന്നാൽ, സൗദി അറേബ്യയിൽ ബലിപ്പെരുന്നാൾ അവധി ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ഔദ്യോഗിക നടപടികൾക്ക് നേരിയ താമസം നേരിടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലും നടപടിക്രമങ്ങൾ തടസ്സമില്ലാതെ വേഗത്തിലാക്കാൻ ഊർജ്ജിതമായ ശ്രമങ്ങളാണ് നടക്കുന്നത്.

ജയിൽ അധികൃതരുമായും ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളുമായും റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും, കുടുംബത്തിന്‍റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും നിരന്തരം സമ്പർക്കം പുലർത്തി വരികയാണ്. അന്തിമ അനുമതികൾ വൈകാതെ ലഭ്യമാക്കി റഹീമിെൻറ നാട്ടിലേക്കുള്ള മടക്കം എത്രയും പെട്ടെന്ന് സാധ്യമാക്കാനാണ് ഇവർ ശ്രമിക്കുന്നത്.