റോഡില്‍ അകലം പാലിക്കാത്തതിന് യുഎഇയില്‍ ആറ് മാസത്തിനിടെ 13,759 പേര്‍ക്കെതിരെ നടപടി
മതിയായ അകലം പാലിക്കാതെ വാഹനം ഓടിച്ചാല്‍ മുന്നിലെ വാഹനം അപ്രതീക്ഷിതമായി നിര്‍ത്തുന്ന സാഹചര്യം ഉണ്ടായാല്‍ തന്റെ വാഹനം നിയന്ത്രിക്കാനും സമയബന്ധിതമായി നിർത്താനും കഴിയില്ല. ഇതുമൂലം പിന്നില്‍ വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചു വലിയ അപകടങ്ങളിലേക്ക് നയിക്കാന്‍ കാരണമാകും.
അബുദാബി: വാഹനങ്ങളുടെ ഇടയില്‍ നിയമപ്രകാരമുള്ള അകലം പാലിക്കാത്തതിന് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ അബുദാബിയില്‍ 13,700 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷാ അകലം പാലിക്കണമെന്ന് അബുദാബി പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോളിങ് ഡയറക്ടറേറ്റ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
മതിയായ അകലം പാലിക്കാതെ വാഹനം ഓടിച്ചാല്‍ മുന്നിലെ വാഹനം അപ്രതീക്ഷിതമായി നിര്‍ത്തുന്ന സാഹചര്യം ഉണ്ടായാല്‍ തന്റെ വാഹനം നിയന്ത്രിക്കാനും സമയബന്ധിതമായി നിർത്താനും കഴിയില്ല. ഇതുമൂലം പിന്നില്‍ വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചു വലിയ അപകടങ്ങളിലേക്ക് നയിക്കാന്‍ കാരണമാകും. ഈ വർഷം ആദ്യ പകുതിയിൽ ഏകദേശം 13759 നിയമ ലംഘനങ്ങളാണെന്ന് മതിയായ അകലം പാലിക്കാതെ വാഹനം ഓടിച്ചതിന് രേഖപെടുത്തിയതെന്നു പോലീസ് വ്യക്തമാക്കി.
ചില ഡ്രൈവർമാർ തങ്ങളുടെ മുന്നിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വളരെ അടുത്ത് ഡ്രൈവ് ചെയ്യുകയും ലേന്‍ മാറാനായി നിരന്തരം ലൈറ്റും ഹോണും ഉപയോഗിക്കുകയും ചെയ്യുന്നതായി പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം പെരുമാറ്റം മുന്നില്‍ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ ശ്രദ്ധ മാറാനും ഗുരുതരമായ ട്രാഫിക് അപകടങ്ങളിലേക്ക് നയിക്കാനും ഇടയാക്കും. ട്രാഫിക് നിയന്ത്രണ നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് നിയമലംഘകരെ അറസ്റ്റ് ചെയ്യുകയോ 400 ദിർഹവും നാല് ബ്ലാക്ക് പോയിന്റുകളും പിഴയയായി ചുമത്തുകയോ ചെയ്യാവുന്നതാണ്. റോഡുകളിൽ ഗതാഗത നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും നിയമ ലംഘനം കണ്ടെത്താന്‍ നൂതന ക്യാമറകള്‍ റോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.