കുവൈത്തിലെ സബാഹ് അൽ നാസറിലുള്ള ഒട്ടക ഫാമിൽ മോഷണത്തിനെത്തിയ നാലംഗ സംഘത്തെ ഒരു സ്വദേശി യുവാവിന്‍റെ സമയോചിതമായ ഇടപെടൽ മൂലം പിടികൂടി. എയർ കണ്ടീഷണറുകൾ മോഷ്ടിക്കാൻ ശ്രമിച്ച ബംഗ്ലാദേശ് സ്വദേശികളായ പ്രതികളെ യുവാവ് പൊലീസിൽ വിവരമറിയിച്ച് കുടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒട്ടക ഫാമിലെ ലായം തകർത്ത് ഉപകരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച സംഘത്തെ സാഹസികമായി പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സബാഹ് അൽ നാസർ സ്വദേശിയായ ഇരുപത്തിയെട്ടുകാരനായ യുവാവിന്റെ സന്ദർഭോചിതമായ ഇടപെടലാണ് കവർച്ചാശ്രമം പരാജയപ്പെടുത്തിയത്.
തന്‍റെ ഫാമിലെത്തിയ യുവാവ്, അലുമിനിയം-ഇരുമ്പ് നിർമ്മിതമായ കുതിരലായം തകർത്ത് നാലംഗ സംഘം അതിക്രമിച്ചു കയറുന്നത് കണ്ടു. മെറ്റൽ കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് ലായത്തിനകത്തെ രണ്ട് വിൻഡോ എയർ കണ്ടീഷണറുകൾ അഴിച്ചെടുത്ത് കടത്താനായിരുന്നു മോഷണസംഘത്തിന്‍റെ നീക്കം. ഉടൻ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ വിവരമറിയിച്ച യുവാവ്, പ്രതികളെ സസൂക്ഷ്മം നിരീക്ഷിക്കുകയും അധികൃതർക്ക് ഇവരെ തിരിച്ചറിയാൻ ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്തു. പിടിയിലായ നാല് പ്രതികളും ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
സംഭവസ്ഥലത്ത് നിന്ന് ഗ്രേ നിറത്തിലുള്ള മിത്സുബിഷി ജീപ്പിൽ അഞ്ചാമതൊരു സഹായി കൂടി രക്ഷപ്പെട്ടതായി യുവാവ് മൊഴി നൽകി. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ശേഖരിക്കാൻ കഴിഞ്ഞില്ലെങ്കിലും യുവാവ് നൽകിയ കൃത്യമായ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റാന്വേഷണ വിഭാഗം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പിടിക്കപ്പെട്ട പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.


