ഗള്‍ഫില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി
കൊവിഡ് കാലത്തും ഗള്‍ഫുനാടുകളില്‍ തൊഴില്‍ വാഗ്ധാനം ചെയ്തുകൊണ്ട് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തട്ടിപ്പ് നടത്തിയിരുന്നു.
തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തരം തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്തും ഗള്‍ഫുനാടുകളില്‍ തൊഴില്‍ വാഗ്ദാനം ചെയ്തുകൊണ്ട് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തട്ടിപ്പ് നടത്തിയിരുന്നു. യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന് നഴ്‌സുമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് വിമാനംകയറിയ അഞ്ഞൂറോളം മലയാളി നഴ്‌സുമാര്‍ യുഎഇയുടെ വിവിധ മേഖലകളില്‍ ദുരിത മനുഭവിക്കുന്നതിന്‍റെ വാര്‍ത്ത 'ഏഷ്യാനെറ്റ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ടേക്ക് ഓഫ്' എന്ന സ്ഥാപനത്തില്‍ രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ സര്‍വീസ് ചാര്‍ജ് നല്‍കി ഗള്‍ഫിലെത്തിയവരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷം രൂപ പ്രതിമാസ ശമ്പളവും സൗജന്യ താമസവും വാഗ്ദാനം ചെയ്തവര്‍ ദുബായിലെത്തിയപ്പോള്‍ മസാജ് കേന്ദ്രത്തില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിച്ചതായി തട്ടിപ്പിനിരയായവര്‍ വെളിപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്ന് യുഎഇയിലേക്ക് നഴ്‍സിങ് വിസ എന്ന വ്യാജേന വിസിറ്റിങ് വിസ നൽകി ഉദ്യോഗാർത്ഥികളെ വഞ്ചിച്ച കേസിൽ റിക്രൂട്ടിംഗ് ഏജൻസി ഉടമ അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി കലൂരിൽ ടേക്ക് ഓഫ് എന്ന സ്ഥാപനം നടത്തുന്ന ഫിറോസ് ഖാൻ, സഹായി അബ്‍ദുൽ സത്താർ എന്നിവരാണ് അറസ്റ്റിലായത്.
യുഎഇയില്‍ നഴ്‍സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഏജന്‍സി ഉടമ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍