താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരുന്ന സർവീസുകൾ ജൂലൈ ഒന്ന് മുതൽ  ആരംഭിക്കും

ഷാർജ: ഇറാൻ വ്യോമപാത തുറന്നതിനെ തുടർന്ന് വിമാന സർവീസുകൾ പുന:രാരംഭിക്കുന്നതായി പ്രഖ്യാപിച്ച് ഷാർജ ആസ്ഥാനമായുള്ള വിമാനക്കമ്പനി എയർ അറേബ്യ. ഇറാൻ, ഇറാഖ്, ജോർജിയ എന്നിവിടങ്ങളിലെ പ്രധാന ലക്ഷ്യ സ്ഥാനങ്ങളിലേക്കാണ് താൽക്കാലികമായി നിർത്തലാക്കിയ സർവീസുകൾ പുന:രാരംഭിക്കുന്നത്. ജൂലൈ ഒന്ന് മുതൽ സർവീസുകൾ ആരംഭിക്കും.

12 ദിവസം നീണ്ട യുദ്ധങ്ങൾക്കൊടുവിൽ ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ കരാറിൽ എത്തിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം ഇറാൻ അടച്ചിട്ട വ്യോമപാത തുറന്നു. ഇതിനു പിന്നാലെയാണ് എയർ അറേബ്യ സർവീസുകൾ പുന:രാരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ഇറാഖും ഇസ്രായോലും വ്യോമപാത തുറന്നിട്ടുണ്ട്. ഇറാനും വ്യോമപാത തുറന്നെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ വിമാനങ്ങൾക്ക് വ്യോമപാത ഉപയോ​ഗപ്പെടുത്താൻ കഴിയൂ. ഇറാനിലെ മഷാദ്, ഷിറാസ്, ലാർ, നജാഫ് എന്നിവിടങ്ങളിലേക്കാണ് ഷാർജയിൽ നിന്ന് സർവീസുകൾ ഉണ്ടാകുക. കൂടാതെ, ഇറാഖി ന​ഗരങ്ങളായ ബാ​ഗ്ദാദ്, ഇർബിൽ, ബസ്ര എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പുന:രാരംഭിക്കും.