കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എഐ274 വിമാനത്തിലാണ് പക്ഷിയിടിച്ചത്. 158 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷമാണ് പക്ഷി ഇടിച്ചെന്ന് അറിഞ്ഞതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ചെന്നൈ: എയർ ഇന്ത്യാ വിമാനത്തിൽ പക്ഷിയിടിച്ചു. കൊളംബോയിൽ നിന്ന് ചെന്നൈയിലേക്കുള്ള എഐ274 വിമാനത്തിലാണ് പക്ഷിയിടിച്ചത്. 158 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷമാണ് പക്ഷി ഇടിച്ചെന്ന് അറിഞ്ഞതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന്‍റെ മടക്കയാത്ര റദ്ദാക്കി.
വിമാനം ബണ്ഡാരനായകെ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ പക്ഷിയിടിച്ചത് കണ്ടെത്തിയതിനെ തുടർന്ന് പരിശോധനയ്ക്കായി ഉടൻ റണ്‍വേയിൽ നിന്ന് മാറ്റി. എയർ ഇന്ത്യയുടെ എഞ്ചിനീയർമാർ വിശദമായ പരിശോധന നടത്തി. എഞ്ചിൻ ബ്ലേഡിൽ തകരാർ കണ്ടെത്തി. തുടർന്ന് ഈ വിമാനത്തിന്‍റെ കൊളംബോയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ, മറ്റൊരു വിമാനം ക്രമീകരിച്ചു. വിമാനം 137 യാത്രക്കാരുമായി കൊളംബോയിലേക്ക് പറന്നു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ മാസവും സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹൈദരാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതോടെ വിശാഖപട്ടണം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.


