ജിദ്ദയിൽ ആരംഭിച്ച അഞ്ചാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ‘ഇൻ കൺവെർസേഷൻ’ എന്ന സംവാദ പരിപാടിയിൽ സംസാരിച്ച് ഐശ്വര്യ റായ്. 

റിയാദ്: സ്ത്രീകൾ ജന്മനാ ശക്തരാണെന്നും ശക്തിയുടെയും സൗന്ദര്യത്തിെൻറയും സ്ത്രീത്വത്തിെൻറയും മൂർത്തീഭാവമാണെന്നും ബോളിവുഡ് താരം ഐശ്വര്യ റായ്. ജിദ്ദയിൽ ആരംഭിച്ച അഞ്ചാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ‘ഇൻ കൺവെർസേഷൻ’ എന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. 

ഒരു മകളായും അമ്മയായും സഹോദരിയായും ഭാര്യയായും സ്ത്രീകൾ തങ്ങളുടെ ജീവിതത്തിൽ വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്നതിലാണ് അവരുടെ ശക്തി കുടികൊള്ളുന്നതെന്നും െഎശ്വര്യ പറഞ്ഞു. തന്‍റെ യാത്രയെ രൂപപ്പെടുത്തുന്നതിൽ പ്രേക്ഷകർക്കുള്ള പങ്ക് വലുതാണ്. തനിക്ക് ലഭിച്ച സ്നേഹവും പിന്തുണയും വ്യക്തിപരമാണ്. അത് തന്റ‍റെ കരിയറിലുടനീളം തനിക്ക് ശക്തിയും ബോധ്യവും നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.

കറുപ്പ് നിറത്തിലുള്ള മനോഹരമായ ഗൗൺ അണിഞ്ഞെത്തിയ ഐശ്വര്യ ‘ഹാലോ നമസ്തേ, അസ്സലാമു അലൈക്കും’ എന്ന അഭിസംബോധനയോടെയാണ് ഐശ്വര്യ റായ് മേളയുടെ റെഡ് കാർപ്പെറ്റിലേക്ക് പ്രവേശിച്ചത്. പതിവ് ഹെയർസ്റ്റൈലിൽനിന്നും മാറി, വശത്തേക്ക് മാറ്റിയ ചുരുണ്ട മുടിയോടെ എത്തിയ താരം ആരാധകരെ ആകർഷിച്ചു.

1994-ൽ മിസ് വേൾഡ് കിരീടം നേടുന്നതിലേക്ക് താൻ അപ്രതീക്ഷിതമായി എത്തിപ്പെട്ടതാണെന്ന് ഐശ്വര്യ പറഞ്ഞു. ഒരു സൗന്ദര്യമത്സരം എന്നതിലുപരി ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിക്കാനുള്ള അവസരമായിട്ടാണ് അതിനെ കണ്ടത്. കിരീട നേട്ടത്തിനുള്ള മത്സരവേദിയിൽ ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിെൻറ അറിവ് വളരെ കുറവാണെന്ന് മനസിലായി. വിദ്യാഭ്യാസ സമ്പ്രദായം, ഭൂമിശാസ്ത്രം എന്നിവ സംബന്ധിച്ചും കടുവകളും പാമ്പാട്ടികളും ഇപ്പോഴും ഇവിടെയുണ്ടോ എന്നുമൊക്കെയുള്ള ചോദ്യങ്ങൾ കാലഹരണപ്പെട്ടതായി തോന്നിയെന്നും അവർ പറഞ്ഞു.