ദുബൈ പ്രൊഡക്ഷന്‍ സിറ്റിയിലെ ഒരു ഷോപ്പിങ് മാളില്‍ വെച്ചായിരുന്നു സംഭവം. പരാതിക്കാരിയായ യുവതി മാളില്‍ നിന്ന് പുറത്തിറങ്ങാന്‍ നേരത്താണ് ഇയാള്‍ ശല്യം ചെയ്‍തത്. 

ദുബൈ: ഷോപ്പിങ് മാളില്‍ വെച്ച് സ്‍ത്രീയെ അപമാനിക്കുകയും അവരുടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‍ത സംഭവത്തില്‍ യുവാവിന് ആറ് മാസം തടവ്. 32 വയസുകാരനായ പ്രവാസിയെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ദുബൈ പ്രൊഡക്ഷന്‍ സിറ്റിയിലെ ഒരു ഷോപ്പിങ് മാളില്‍ വെച്ചായിരുന്നു സംഭവം. പരാതിക്കാരിയായ യുവതി മാളില്‍ നിന്ന് പുറത്തിറങ്ങാന്‍ നേരത്താണ് ഇയാള്‍ ശല്യം ചെയ്‍തത്. തന്നെ പിറകില്‍ നിന്ന് ഉപദ്രവിക്കുകയും ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‍തതായി യുവതി പൊലീസിനോട് പറഞ്ഞു. ബാഗില്‍ യുവതിയുടെ ഔദ്യോഗിക രേഖകളും പണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് ഉണ്ടായിരുന്നത്.

പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‍തു. നേരത്തെയും ഇയാള്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ സമ്മതിച്ച യുവാവ്, തനിക്ക് പണം ആവശ്യമായിരുന്നെന്നും അതുകൊണ്ടാണ് മോഷണം നടത്താന്‍ ശ്രമിച്ചതെന്നും മൊഴി നല്‍കി. തുടര്‍ന്നാണ് കേസിലെ വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞത്.

Read also: കനത്ത മഴ; മിന്നലേറ്റ് ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു, ഒരാളുടെ മരണം വീട്ടുകാര്‍ നോക്കിനില്‍ക്കെ

ഇരുപത് കിലോ ലഹരിമരുന്നുമായി പ്രവാസി പിടിയില്‍

മസ്‌കറ്റ്: ഒമാനില്‍ ലഹരിമരുന്നുമായി പ്രവാസി പിടിയില്‍. നോര്‍ത്ത് അല്‍ ബത്തിനാ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഏഷ്യന്‍ വംശജനായ നുഴഞ്ഞുകയറ്റക്കാരനെയാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 20 കിലോഗ്രാം ക്രിസ്റ്റല്‍ ലഹരിമരുന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പ്രതിക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. 

ഒമാനില്‍ വന്‍തോതില്‍ മദ്യം പിടിച്ചെടുത്തിരുന്നു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നടത്തിയ റെയ്ഡില്‍ 3,000 കുപ്പിയിലേറെ മദ്യമാണ് പിടികൂടിയത്. മത്ര വിലായത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു ട്രക്ക് ട്രൈവറെ അറസ്റ്റ് ചെയ്തു. മദ്യം കൈവശം വെച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും 3,000 കുപ്പിയിലേറെ മദ്യം പിടിച്ചെടുത്തെന്നും ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു.