ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണമുണ്ടായത്. ഇത് ലക്ഷ്യ സ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തു.

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളും ഒരൂ ബാലിസ്റ്റിക് മിസൈലും കഴിഞ്ഞ ദിവസം തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.

ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണമുണ്ടായത്. ഇത് ലക്ഷ്യ സ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തു. ഇതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ദക്ഷിണ സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് മൂന്ന് ഡ്രോണുകളും യെമനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തി. ഇവയെയും ലക്ഷ്യസ്ഥാനത്ത് എത്തുംമുമ്പ് പ്രതിരോധിക്കാന്‍ അറബ് സഖ്യസേനക്ക് സാധിച്ചു. 

രാജ്യത്തെ സാധാരണ ജനങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടാണ് ഹൂതികള്‍ നിരന്തരം ആക്രമണം നടത്തുന്നതെന്ന് അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവനയില്‍ ആരോപിച്ചു. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ എല്ലാ മാര്‍ഗങ്ങളും തങ്ങള്‍ സ്വീകരിക്കുമെന്നും സേന വ്യക്തമാക്കിയിട്ടുണ്ട്.