അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഞായറാഴ്ചയും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു.

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്‍ട്ര വിമാനത്താവളം (Abha International Airport) ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന (Arab coalition) പരാജയപ്പെടുത്തി. വിമാനത്താവളത്തില്‍ ആക്രമണം നടത്താനൊരുങ്ങിയ രണ്ട് ഡ്രോണുകള്‍ (Two drones) തകര്‍ത്തതായാണ് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (Official News Agency of Saudi Arabia) അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

വിമാനത്താവളത്തിലെ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണ ശ്രമമെന്നും യെമനിലെ സന്‍ആ വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണുകള്‍ പറന്നുയര്‍ന്നതെന്നും സഖ്യസേന ആരോപിച്ചു. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്താനുള്ള കേന്ദ്രമായി സന്‍ആ അന്താരാഷ്‍ട്ര വിമാനത്താവളത്തെ ഹൂതി വിമതര്‍ ഉപയോഗിക്കുകയാണെന്നും സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ഞായറാഴ്‍ച തന്നെ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യം വെച്ചും ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. ഇതും ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തു. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ സൗദി അറേബ്യയിലെ സാധാരണക്കാരെയും അവരുടെ വസ്‍തുവകകളും ലക്ഷ്യം വെച്ച് ആക്രമണം തുടരുകയാണെന്നും ഇതിനായി സന്‍ആ അന്താരാഷ്‍ട്ര വിമാനത്താവളം ഉപയോഗിക്കുകയാണെന്നും സഖ്യസേന ആരോപിച്ചു.

ഇക്കഴിഞ്ഞ ബുധനാഴ്‍ച തെക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണമായ ജിസാനില്‍ മിസൈല്‍ പതിച്ച് വാഹനങ്ങളും വര്‍ക്ക്‌ഷോപ്പുകളും കത്തിനശിച്ചിരുന്നു. ജിസാനിലെ അഹദ് അല്‍മസാരിഹില്‍ മൂന്നു വര്‍ക്ക്‌ഷോപ്പുകളും മൂന്നു കാറുകളുമാണ് ഹൂതികളുടെ ആക്രമണത്തില്‍ കത്തി നശിച്ചത്.