യാത്രാ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആരോഗ്യ സേവനങ്ങൾക്കും വിപുല സംവിധാനങ്ങളാണ് ബന്ധപ്പെട്ട വകുപ്പുകൾ പ്രവേശ കവാടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

റിയാദ്: സൗദിക്ക് പുറത്ത് നിന്ന് റോഡ് മാർഗമുള്ള ഹജ്ജ് തീർഥാടകരുടെ വരവ് ആരംഭിച്ചു. ഇറാഖിൽ നിന്നുള്ള 1,348 തീർഥാടകരുടെ സംഘമാണ് ജദീദത് അറാർ അതിർത്തി കവാടം വഴി ആദ്യമായി സൗദിയിലെത്തിയത്. തീർഥാടകരെ പാസ്പോർട്ട്, കസ്റ്റംസ് ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. 

യാത്രാ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആരോഗ്യ സേവനങ്ങൾക്കും വിപുല സംവിധാനങ്ങളാണ് ബന്ധപ്പെട്ട വകുപ്പുകൾ പ്രവേശ കവാടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഊഷ്മളമായ സ്വീകരണത്തിന് തീർഥാടകർ നന്ദി പറയുകയും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഒരുക്കിയ തയ്യാറെടുപ്പുകളെയും ആരോഗ്യ, മെഡിക്കൽ സേവനങ്ങളെയും പ്രശംസിക്കുകയും ചെയ്തു. ഇറാഖിൽ നിന്ന് വരുന്നവർക്ക് ഹജ്ജ് റൂട്ടിലെ പ്രധാന സ്റ്റോപ്പാണ് ജദീദത് അറാർ നഗരം.

Read Also - യുകെയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍; വിവിധ ഒഴിവുകളില്‍ റിക്രൂട്ട്മെന്‍റ്, ഇപ്പോള്‍ അപേക്ഷിക്കാം

തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ജദീദത് അറാർ തുറമുഖത്ത് നേരത്തെ പൂർത്തിയാക്കിയിരുന്നതായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അൽ ഹർബി വിശദീകരിച്ചു. 9,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഹജ്ജ് ഹാളിൽ പ്രതിദിനം 20,000 തീർഥാടകരെ സ്വീകരിക്കാനാകും. പരിശോധനയ്ക്ക് ആറ് പ്രത്യേക ഏരിയകളും 68 പാസ്‌പോർട്ട് കൗണ്ടറുകളും ഹാളിലുണ്ടെന്ന് അതോറിറ്റി വക്താവ് പറഞ്ഞു.

(ഫോട്ടോ: ഈ വർഷത്തെ ഹജ്ജിന് കരമാർഗം ആദ്യമായി സൗദിയിലെത്തിയ ഇറാക്കിൽ നിന്നുള്ള സംഘത്തെ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നു.)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്