പൊതു ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ഗുണനിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. ഗതാഗത അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളും സാങ്കേതിക സജ്ജീകരണങ്ങളും പാലിക്കുന്നുണ്ടെന്ന് പുതിയ സംവിധാനം വഴി ഉറപ്പ് വരുത്താന്‍ സാധിക്കും.

റിയാദ്: സൗദി അറേബ്യയില്‍ സ്‌കൂള്‍ ബസുകളുടെയും പ്രത്യേക ആവശ്യങ്ങൾക്കായി സർവീസ് നടത്തുന്ന ബസുകളുടെയും പ്രവർത്തനം നിരീക്ഷിക്കാന്‍ ഓട്ടോമേറ്റഡ് സംവിധാനം നടപ്പാക്കുന്നു. അടുത്ത വർഷം ഫെബ്രുവരി ഒന്ന് മുതല്‍ സംവിധാനം നിലവില്‍ വരും. ഓപ്പറേറ്റിംഗ് ലൈസൻസുകളുടെ കാലാവധി, ബസുകളുടെ പ്രവർത്തന കാലാവധി എന്നിവ പ്രോഗ്രാം വഴി നിരീക്ഷിക്കും. 

പൊതു ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിന്റെയും ഗുണനിലവാരം ഉയർത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. ഗതാഗത അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളും സാങ്കേതിക സജ്ജീകരണങ്ങളും പാലിക്കുന്നുണ്ടെന്ന് പുതിയ സംവിധാനം വഴി ഉറപ്പ് വരുത്താന്‍ സാധിക്കും. ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സിസ്റ്റം വഴി സ്‌കൂള്‍ ബസുകളെയും സ്‍പെഷ്യലൈസ്ഡ് ബസുകളെയും നിരീക്ഷിക്കുന്നതാണ് സംവിധാനം. പദ്ധതി അടുത്ത വർഷം ഫെബ്രുവരി ഒന്ന് മുതൽ നിലവിൽ വരുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. 

പ്രധാനമായും മൂന്ന് നിയമ ലംഘനങ്ങളാണ് ആദ്യഘട്ടത്തിൽ നിരീക്ഷിക്കുക. ബസ് ഓപ്പറേഷന്‍ അനുമതി, ഓപ്പറേഷന്‍ അനുമതിയുടെ കാലാവധി, ബസുകളുടെ പ്രവർത്തന കാലാവധി എന്നിവയാണ് ഇത് വഴി നിരീക്ഷിക്കുക. കൂടുതൽ പ്രവർത്തനങ്ങളുടെ നിരീക്ഷണം പിന്നീട് കൂട്ടിച്ചേർക്കുമെന്നും അത് പിന്നീട് അറിയിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

Read also: സൗദിയിൽ വ്യക്തിഗത വിസയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാം; മദീന സന്ദര്‍ശനത്തിനും അനുമതി

അതേസമയം സൗദി അറേബ്യയില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ വ്യക്തികൾക്കു മേൽ ചുമത്തിയിട്ടുള്ള പതിനായിരം റിയാൽ പിഴ 15 ദിവസത്തിനകം അടക്കണമെന്ന് അധികൃതര്‍ പറഞ്ഞു. അല്ലെങ്കിൽ ബോർഡ് ഓഫ് ഗ്രീവൻസില്‍ (ദീവാനുൽ മദാലിം) കേസ് ഫയൽ ചെയ്യുമെന്നും നാഷണൽ വയലേഷൻസ് പ്ലാറ്റ്‌ഫോം (ഈഫാ) മുന്നറിയിപ്പ് നൽകി. 

പതിനായിരം റിയാൽ പിഴയുള്ളവവര്‍ ഉടൻ അത് അടക്കണമെന്നാവശ്യപ്പെട്ട്, നേരത്തെ പിഴ ലഭിച്ചവർക്ക് കഴിഞ്ഞ രണ്ട് ദിവസമായി മൊബൈലുകളിൽ സന്ദേശം ലഭിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മൂന്നു വർഷത്തോളമായി അടക്കാൻ സാധിക്കാത്ത ഈ പിഴ, 15 ദിവസം കൊണ്ട് എങ്ങനെ അടച്ചുതീർക്കുമെന്ന് ആശങ്കയിലാണ് പിഴ ലഭിച്ചവർ.