ഇത്തരം നറുക്കെടുപ്പുകളുടെ മുഴുവൻ മേൽനോട്ടവും നിയന്ത്രണവും കുവൈത്ത് സെൻട്രൽ ബാങ്ക് ഏറ്റെടുക്കും. മന്ത്രാലയത്തിന്‍റെ പങ്ക് ലൈസൻസ് നൽകുന്നതിൽ ഒതുങ്ങും.

കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കുകൾ ഏറെ പ്രശസ്തമായ സമ്മാന നറുക്കെടുപ്പ് പരിപാടികൾ പുനരാരംഭിക്കാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്. നറുക്കെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കേണ്ട അധികാരിയെ കുറിച്ചുള്ള തർക്കത്തിന് ഉടൻ പരിഹാരം കാണാനാകുമെന്ന സൂചനയോടെയാണ് ഇതു സംബന്ധിച്ച നീക്കങ്ങൾ.

റിപ്പോർട്ട് പ്രകാരം നറുക്കെടുപ്പുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന ബാങ്കുകൾക്ക് ആവശ്യമായ ലൈസൻസുകൾ നൽകുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രാലയം നടപടിക്രമങ്ങളിലേക്ക് നീങ്ങുകയാണ്. എന്നാൽ ഇത്തരം നറുക്കെടുപ്പുകളുടെ മുഴുവൻ മേൽനോട്ടവും നിയന്ത്രണവും കുവൈത്ത് സെൻട്രൽ ബാങ്ക് ഏറ്റെടുക്കും. മന്ത്രാലയത്തിന്‍റെ പങ്ക് ലൈസൻസ് നൽകുന്നതിൽ ഒതുങ്ങും. നറുക്കെടുപ്പുകളുടെ നടപടിക്രമങ്ങളിലോ ഫലങ്ങളിലോ മേൽനോട്ടം വഹിക്കാൻ അധികാരമുണ്ടാകില്ല. സമ്മാനങ്ങളുടെ വിശ്വാസ്യത, നറുക്കെടുപ്പിന്‍റെ നീതിയുക്തത, വിജയികളുടെ ഫലങ്ങളുടെ കൃത്യത എന്നിവയിൽ മുഴുവൻ മേൽനോട്ടവും സെൻട്രൽ ബാങ്കിന്‍റെ ഉത്തരവാദിത്തമായിരിക്കും.

നറുക്കെടുപ്പ് പ്രക്രിയയുടെ സുതാര്യതയും ഗവണ്മെന്റ്സ് മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നതിന് അവലോകനം നടത്തുന്നതിനായി സെൻട്രൽ ബാങ്ക് മുമ്പ് നറുക്കെടുപ്പുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. മാസങ്ങളായി നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വാണിജ്യ മന്ത്രാലയവും നറുക്കെടുപ്പ് കമ്മിറ്റിയും തമ്മിൽ ഉത്തരവാദിത്തങ്ങൾ വ്യക്തമായി പങ്കിട്ടു കൊണ്ടുള്ള ധാരണയിലെത്തിയത്. കരാർ അന്തിമമായി അംഗീകരിക്കപ്പെട്ടാൽ, അഞ്ചുമാസത്തിലധികമായി നിർത്തിവെച്ചിരുന്ന സമ്മാന നറുക്കെടുപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രചാരണ ഉപാധിയായി ബാങ്കുകൾക്ക് വീണ്ടും അവതരിപ്പിക്കാനാകും.