രാഗേഷ് രാജനോടൊപ്പം ആക്രമണത്തിനിരയായ തമിഴ്‌നാട്  സ്വദേശി  കണ്ണരാജ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇവരോടൊപ്പം ജോലി ചെയ്തു വന്നിരുന്ന പാകിസ്ഥാന്‍ സ്വദേശി വാഖിര്‍ അലി ഖാനെ പൊലീസ് ചോദ്യം  ചെയ്തു വരികയാണ്.

മസ്‌ക്കറ്റ്: ഒമാനിലെ ബുറൈമിയില്‍ വെട്ടേറ്റു മരണമടഞ്ഞ തൃശൂര്‍ സ്വദേശി രാഗേഷ് രാജന്റെ മൃതദേഹം മസ്‌ക്കറ്റില്‍ നിന്ന് നാളെ നാട്ടിലെത്തിക്കും. രാഗേഷ് രാജനോടൊപ്പം ആക്രമണത്തിനിരയായ തമിഴ്‌നാട് സ്വദേശി കണ്ണരാജ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇവരോടൊപ്പം ജോലി ചെയ്തു വന്നിരുന്ന പാകിസ്ഥാന്‍ സ്വദേശി വാഖിര്‍ അലി ഖാനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ദോഹ വഴി ഖത്തര്‍ എയര്‍വേസിന്റെ കാര്‍ഗോ വിമാനത്തില്‍ നാളെ രാവിലെ 11.30ന് രാഗേഷ് രാജന്റെ മൃതശരീരം ബംഗളൂരുവില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം തൃശൂരിലെ രാഗേഷിന്റെ വീട്ടിലെത്തിലെത്തിക്കുമെന്നു സാമൂഹ്യപ്രവര്‍ത്തകന്‍ നന്ദേഷ് പിള്ള അറിയിച്ചു. കൊവിഡ് 19 പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയ സാഹചര്യത്തിലാണ് കാര്‍ഗോ വിമാനത്തില്‍ മൃതദേഹം കൊണ്ടുവരുന്നത്.

അതേസമയം, ആക്രമണത്തില്‍ തലയ്ക്കും മുഖത്തിനും മാരകമായ മുറിവുകളേറ്റ് സൊഹാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി കണ്ണരാജ് അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയിലായിരുന്നു തൃശ്ശൂര്‍ സ്വദേശി രാഗേഷ് രാജനും തമിഴ്‌നാട് സ്വദേശി കണ്ണരാജിനും വെട്ടേറ്റത്. ഇവരോടൊപ്പം ക്യാമ്പില്‍ താമസിച്ചു വന്നിരുന്ന പാകിസ്ഥാന്‍ സ്വദേശി വാഖിര്‍ അലി ഖാനുമായുണ്ടായ ഉണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

തലയ്ക്കു മാരകമായ പരിക്കേറ്റ രാഗേഷ് രാജന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു. രാഗേഷ് രാജന്റെ പോസ്റ്റ്‌മോര്‍ട്ടവും മറ്റു നിയമ നടപടികളുമെല്ലാം തിങ്കളാഴ്ച തന്നെ പൂര്‍ത്തിയായിരുന്നു. ബുറൈമിയിലെ സാറയിലുള്ള ഒരു ഫയര്‍ ആന്‍ഡ് സേഫ്റ്റി കമ്പനിയിലെ ജീവനക്കാരായിരുന്നു മരണപ്പെട്ട രാഗേഷ് രാജനും ചികിത്സയിലുള്ള കണ്ണ രാജയും വാഖിര്‍ അലി ഖാനും.