കാർ ഡിവൈഡറിൽ കൂട്ടിയിടിച്ച് മറിഞ്ഞു; മരിച്ചത് ഒരു കുടുംബത്തിലെ നാലു പേര്‍, മൂന്ന് മാസം പ്രായമുള്ള കുഞ്ഞും
ഇവർ സഞ്ചരിച്ച കാർ സുൽഫയിൽ റോഡ് ഡിവൈഡറിൽ കൂട്ടിയിടിക്കുകയും റോഡിൽ നിന്ന് തെന്നിമാറി മറിയുകയുമായിരുന്നു.
റിയാദ്: ഖത്തറിൽ നിന്ന് റോഡ് മാർഗം ഉംറ നിർവഹിക്കാനെത്തിയ മംഗലാപുരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നാല് പേർ വാഹനാപകടത്തിൽ മരിച്ചു. റിയാദ് പ്രവിശ്യയിലെ സുൽഫ എന്ന സ്ഥലത്ത് സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടാണ് മംഗലാപുരം ഉളടങ്ങാടി തോക്കൂർ സ്വദേശി ഷമീമിെൻറയും സറീനയുടെയും മകൾ ഹിബ (29), ഇവരുടെ ഭർത്താവ് മുഹമ്മദ് റമീസ് (34), മക്കളായ ആരുഷ് (മൂന്ന് വയസ്), റാഹ (മൂന്ന് മാസം) എന്നിവർ മരിച്ചത്.
Read Also - വാട്സാപ്പ് വഴി മെസേജ്, പണം നല്‍കിയാൽ ജിപിഎസ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യും; വമ്പൻ ലഹരിമരുന്ന് റാക്കറ്റ് പിടിയിൽ
റമീസ്, ഹിബ, ഒരു കുട്ടി എന്നിവർ സംഭവസ്ഥലത്തുവെച്ചും മറ്റൊരു കുട്ടി ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന ഹിബയുടെ സഹോദരി ശബ്നത്തിെൻറ മകൾ ഫാത്തിമ (19) ഗുരുതര പരിക്കുകളോടെ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹിബയുടെ സഹോദരി ലുബ്നയുടെ മകൻ ഈസ (നാല്) അപകടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ സുൽഫയിൽ റോഡ് ഡിവൈഡറിൽ കൂട്ടിയിടിക്കുകയും റോഡിൽ നിന്ന് തെന്നിമാറി മറിയുകയുമായിരുന്നു. ചൊവ്വാഴ്ച സുബഹി നമസ്‌കരിച്ച ശേഷമാണ് കുടുംബം ഖത്തറിൽ നിന്ന് ഉംറ യാത്ര ആരംഭിച്ചത്. ചൊവ്വാഴ്‌ച രാത്രി റിയാദിലെത്തി ബന്ധുക്കളോടൊപ്പം തങ്ങിയ ശേഷം ബുധനാഴ്ച രാവിലെ റിയാദിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം