വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ അഹമ്മദിയിലെ 'ഔർ ലേഡി ഓഫ് അറേബ്യ' ചർച്ചിനെ 'മൈനർ ബസിലിക്ക'യായി പ്രഖ്യാപിക്കും. അറേബ്യൻ ഉപദ്വീപിൽ ഇത്തരമൊരു പദവി ഒരു പള്ളിക്ക് ലഭിക്കുന്നത് ഇതാദ്യമായാണ്. 

കുവൈത്ത് സിറ്റി: വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ബുധനാഴ്ച കുവൈത്തിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് കുവൈത്തിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ നൂജെന്റ് അറിയിച്ചു. അതീവ മതപരവും നയതന്ത്രപരവുമായ പ്രാധാന്യമുള്ളതാണ് ഈ സന്ദർശനം. മാർപ്പാപ്പയുടെ പ്രതിനിധി എന്ന നിലയിൽ വത്തിക്കാനിലെ ഏറ്റവും ഉയർന്ന നയതന്ത്ര ഉദ്യോഗസ്ഥനാണ് കർദിനാൾ പരോളിൻ. 

അഹമ്മദിയിലെ 'ഔർ ലേഡി ഓഫ് അറേബ്യ' ചർച്ചിനെ 'മൈനർ ബസിലിക്ക'യായി പ്രഖ്യാപിക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന പ്രഖ്യാപന ചടങ്ങിന് അദ്ദേഹം നേതൃത്വം നൽകും. അറേബ്യൻ ഉപദ്വീപിൽ ഇത്തരമൊരു പദവി ഒരു പള്ളിക്ക് ലഭിക്കുന്നത് ഇതാദ്യമായാണെന്ന് നൂജെന്റ് ചൂണ്ടിക്കാട്ടി.

എന്താണ് 'മൈനർ ബസിലിക്ക' പദവി?

ചരിത്രപരവും ആത്മീയവും ഇടയശുശ്രൂഷാപരവുമായ പ്രാധാന്യമുള്ള ദേവാലയങ്ങൾക്കാണ് മാർപ്പാപ്പ ഈ പദവി നൽകുന്നത്. ഒരു ദേവാലയത്തിന് റോമിലെ ബിഷപ്പുമായിട്ടുള്ള (മാർപ്പാപ്പ) സവിശേഷമായ ബന്ധത്തെയാണ് ഈ പദവി സൂചിപ്പിക്കുന്നത്. അഹമ്മദിയിലെ പള്ളിക്ക് ലഭിക്കുന്ന ഈ അംഗീകാരം ആഗോള ക്രൈസ്തവ ഭൂപടത്തിൽ കുവൈത്തിന്‍റെ ആത്മീയ പ്രാധാന്യം വർദ്ധിപ്പിക്കുമെന്നും സ്ഥാനപതി വ്യക്തമാക്കി.