62 വയസുകാരിയുടെ പണവും സ്‍മാര്‍ട്ട് ഫോണും മോഷ്‍ടിച്ചെന്നാരോപിച്ച് കുവൈത്തില്‍ ഇന്ത്യക്കാരിക്കെതിരെ പരാതി. കേസ് രജിസ്റ്റര്‍ ചെയ്‍ത് പൊലീസ് അന്വേഷണം തുടങ്ങി.

കുവൈത്ത് സിറ്റി: ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്‍ടിച്ചെന്ന (Theft) പരാതിയില്‍ കുവൈത്തില്‍ (Kuwait) ഇന്ത്യക്കാരിക്കെതിരെ കേസ്. 28 വയസുകാരിയായ വീട്ടുജോലിക്കാരി 470 കുവൈത്തി ദിനാറും (1.15 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഒരു സാംസങ് സ്‍മാര്‍ട്ട് ഫോണും മോഷ്‍ടിച്ചെന്നാണ് പരാതി.

തന്റെ 62 വയസുകാരിയായ അമ്മയുടെ പണവും ഫോണുമാണ് ഇവര്‍ കവര്‍ന്നതെന്നും പരാതിക്കാരന്‍ ആരോപിച്ചു. ഫഹദ് അല്‍ അഹ്‍മദ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. തുടര്‍ന്ന് മോഷണത്തിനും വിശ്വാസ വഞ്ചനയ്‍ക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. ആരോപണ വിധേയായ ഇന്ത്യക്കാരി ഒളിവിലാണ്. പണം നഷ്‍ടമായ വൃദ്ധയ്‍ക്ക് വേണ്ടി പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് മകന്‍ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

മക്കയില്‍ പൊതുസ്ഥലത്തു അടിപിടി; 10 പേര്‍ അറസ്റ്റില്‍
മക്ക: മക്കയില്‍ പൊതുസ്ഥലത്ത് അടിപിടി നടത്തിയ പത്തു പേരെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. ആറു സൗദി യുവാക്കളും ഒരു തുനീഷ്യക്കാരനും ഒരു മൊറോക്കൊക്കാരനും രണ്ടു സുഡാനികളുമാണ് അറസ്റ്റിലായത്.

ഇവര്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് സംഘം സംഘര്‍ഷത്തിലേര്‍പ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് പറഞ്ഞു.