ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണമടയ്ക്കുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കുന്നത് നിരോധിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്. നിയമം ലംഘിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
കുവൈത്ത് സിറ്റി: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണമടയ്ക്കുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കുന്നത് കുവൈത്ത് സെൻട്രൽ ബാങ്ക് കർശനമായി നിരോധിച്ചു. ഇത് സംബന്ധിച്ച പുതിയ നിർദ്ദേശം രാജ്യത്തെ എല്ലാ ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും കൈമാറി. സാധനങ്ങൾ വാങ്ങുമ്പോഴോ സേവനങ്ങൾ ഉപയോഗിക്കുമ്പോഴോ കാർഡ് പേയ്‌മെന്റുകൾക്ക് വ്യാപാരികൾ ഉപഭോക്താക്കളിൽ നിന്ന് കമ്മീഷനോ മറ്റ് സർവീസ് ചാർജുകളോ ഈടാക്കാൻ പാടില്ല.ഷോപ്പുകളിലെ പി.ഒ.എസ് മെഷീനുകൾ, ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേകൾ, ഇലക്ട്രോണിക് വാലറ്റുകൾ എന്നിവ വഴി നടത്തുന്ന എല്ലാ ഇടപാടുകൾക്കും ഈ നിരോധനം ബാധകമാണ്.
നിയമം ലംഘിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. നിയമലംഘനം തുടരുന്ന സ്ഥാപനങ്ങളുടെ പേയ്‌മെന്റ് സേവനങ്ങൾ റദ്ദാക്കാൻ ബാങ്കുകൾക്ക് അധികാരം നൽകിയിട്ടുണ്ട്.ബാങ്കുകളും വ്യാപാരികളും തമ്മിലുള്ള നിലവിലെ കരാറുകളിൽ ഈ നിബന്ധന ഉൾപ്പെടുത്തി പുതുക്കി നൽകാൻ സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചു. പലയിടങ്ങളിലും കാർഡ് ഉപയോഗിക്കുമ്പോൾ 100 ഫിൽസോ മറ്റോ അധികമായി ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സെൻട്രൽ ബാങ്കിന്റെ ഈ നടപടി. ഉപഭോക്താക്കൾ ഇനി മുതൽ അത്തരം അധിക തുക നൽകേണ്ടതില്ല.


