തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖല, ഹായില്‍ എന്നിവയടക്കം രാജ്യത്തെ 10 സ്ഥലങ്ങളില്‍ ഈയാഴ്ച കാലാവസ്ഥ വ്യതിയാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും മഴയും മഞ്ഞുവീഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖല, ഹായില്‍ എന്നിവയടക്കം രാജ്യത്തെ 10 സ്ഥലങ്ങളില്‍ ഈയാഴ്ച കാലാവസ്ഥ വ്യതിയാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മക്ക, മദീന, അല്‍ബഹ, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഴയ്‌ക്കൊപ്പം ഇടിമിന്നലും മഞ്ഞുവീഴ്ചയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജിദ്ദയില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ മഴ ഈ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമാകാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വക്താവ് വ്യക്തമാക്കി. സൗദിയില്‍ കഴിഞ്ഞ ആഴ്ചയും പല പ്രദേങ്ങളില്‍ മഴ ലഭിച്ചിരുന്നു.

Read More- മലയാളി ഉംറ തീർഥാടകൻ മക്ക ഹറമിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു

കനത്ത മഴയെ തുടര്‍ന്ന് സൗദിയിലെ ചില സ്‌കൂളുകള്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്. സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തെക്കന്‍ സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ മജാരിദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘമാണ്, ഒരാളുടെ മൃതദേഹം നിറഞ്ഞൊഴുകിയ വാദിയില്‍ നിന്നും പുറത്തെടുത്തത്. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More - നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തം; ഒരാഴ്ചക്കിടെ 14,821 വിദേശികള്‍ പിടിയില്‍

സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയായ ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച കനത്ത മഴയാണ് ലഭിച്ചത്. ഞായറാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ നിരവധി റോഡുകൾ വെള്ളത്തിലായി. മക്ക അൽ ജഅ്റാന, അൽഖുബഇയ റോഡിൽ ഒഴുക്കിൽ പെട്ട കാറിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് അധികൃതര്‍ രക്ഷിച്ചു. ഇവരില്‍ ആർക്കും പരിക്കില്ല. വെള്ളത്തില്‍ അകപ്പെട്ട കാർ സിവിൽ ഡിഫൻസ് അധികൃതർ പിന്നീട് പുറത്തെടുത്തു.