ഫേസ്ബുക്കിലൂടെ യുവതിക്കെതിരെ അശ്ലീല പരാമർശം; ഇന്ത്യൻ ഷെഫിനെതിരെ പരാതി കൂമ്പാരം
ദുബായ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ത്രിലോകിനെതിരെ ഒരു യുവാവ് പങ്കുവച്ച പരാതിയിൽ ദുബായ് പൊലീസ് പ്രതികരിച്ചു. ദുബായ് പൊലീസിന്റെ ഇ ക്രൈം പോർട്ടലിലൂടെ പരാതി സമർപ്പിക്കാനായിരുന്നു പൊലീസ് യുവാവിനോട് നിർദ്ദേശിച്ചത്.
ദുബായ്: ഫേസ്ബുക്കിലൂടെ യുവതിക്കെതിരെ അശ്ലീല പരാമർശം നടത്തിയ ഇന്ത്യൻ ഷെഫിനെതിരെ പരാതി കൂമ്പാരം. യുവതിയെ പീഡനത്തിനിരയാക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയ ഷെഫ് ത്രിലോക് സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇന്ത്യയിൽനിന്നുള്ള യുവതിക്ക‌് നേരെയാണ് ത്രിലോക് സിംഗ് ഭീഷണി മുഴക്കിയതെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സംഭവം വിവാദമായതോടെ ത്രിലോക് സിംഗ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തിരുന്നു. എന്നാൽ, യുവതിക്ക് അയച്ച മെസേജിന്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, ത്രിലോകിന്റെ മോശം പ്രവൃത്തിയെ ദില്ലിയിലെ ലളിത് ഹോട്ടൽ അധികൃതർ അപലപിച്ചു. മുമ്പ് ലളിത് ഹോട്ടലിലായിരുന്നു ത്രിലോക് ഷെഫ് ആയി ജോലി ചെയ്തിരുന്നത്. ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് ത്രിലോക് ദുബായിലേക്ക് ചേക്കേറിയത്. എന്നാൽ, അയാളിപ്പോൾ ദുബായിൽ സ്ഥിരമായി ജോലി ചെയ്യുകയാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഫേസ്ബുക്ക് പ്രൊഫൈലിൽ ദുബായിലെ ഒരു സർവകലാശാലയിലാണ് ജോലി ചെയ്യുന്നതെന്ന് കൊടുത്തിട്ടുണ്ടെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, ദുബായ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ത്രിലോകിനെതിരെ ഒരു യുവാവ് പങ്കുവച്ച പരാതിയിൽ ദുബായ് പൊലീസ് പ്രതികരിച്ചു. ദുബായ് പൊലീസിന്റെ ഇ ക്രൈം പോർട്ടലിലൂടെ പരാതി സമർപ്പിക്കാനായിരുന്നു പൊലീസ് യുവാവിനോട് നിർദ്ദേശിച്ചത്. ത്രിലോക് യുവതിക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ ഉൾപ്പടെയാണ് ഗുലാം ഹസൻ എന്ന യുവാവ് ദുബായ് പൊലീസിന്റെ ട്വിറ്ററിൽ അക്കൗണ്ടിലൂടെ പരാതിപ്പെട്ടത്.
സോഷ്യൽ മീഡിയയിലൂടെ അശ്ലീല സന്ദേശങ്ങൾ പങ്കുവയ്ക്കുന്നയാളെ യുഎഇ സൈബർ ക്രൈം നിയമപ്രകാരം വിചാരണ ചെയ്യാൻ കഴിയും. ജയിൽ ശിക്ഷയോ അതുകൂടാതെ 50,000 മുതൽ 3 ദശലക്ഷം ദിർഹം (5,93,97,629 കോടി രൂപ) വരെ പിഴ ഈടാക്കാവുന്ന കുറ്റമാണിത്.