ഫിജി സ്വദേശികളായ സയാമീസ് ഇരട്ടകളെ വേർപെടുത്തൽ ശസ്ത്രക്രിയയുടെ സാധ്യതകൾ പരിശോധിക്കുന്നതിനായി സൗദി ഭരണകൂടത്തിന്റെ നിർദേശപ്രകാരം റിയാദിൽ എത്തിച്ചു. കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ ആരോഗ്യനില വിലയിരുത്തിയ ശേഷം ശസ്ത്രക്രിയയെക്കുറിച്ച് തീരുമാനമെടുക്കും.
റിയാദ്: ജനനത്താൽ അപൂർവമായി ഒട്ടിച്ചേർന്ന ഫിജി സ്വദേശികളായ 'ജെസിബെൽ', 'ഡിസീസിയ' എന്നീ സയാമീസ് ഇരട്ടകൾ വേർപെടുത്തൽ ശസ്ത്രക്രിയയുടെ സാധ്യതകൾ തേടി റിയാദിലെത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും പ്രത്യേക നിർദേശത്തെ തുടർന്നാണ് കുഞ്ഞുങ്ങളെയും കുടുംബത്തെയും റിയാദിൽ എത്തിച്ചത്.
വെള്ളിയാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഇവരെ, ഉടനടി സൗദി നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. ചരിത്രപ്രസിദ്ധമായ ‘സൗദി കൺജോയിൻഡ് ട്വിൻസ് പ്രോഗ്രാമിന്’ കീഴിൽ കുട്ടികളുടെ നിലവിലെ ആരോഗ്യനില വിശദമായി പരിശോധിച്ച ശേഷമായിരിക്കും വേർപെടുത്തൽ ശസ്ത്രക്രിയയ്ക്കുള്ള സാധ്യതകൾ വിലയിരുത്തുക.
ലഭിച്ച ഊഷ്മള സ്വീകരണത്തിനും കുഞ്ഞുങ്ങൾക്ക് നൽകുന്ന സമാനതകളില്ലാത്ത പരിചരണത്തിനും കുട്ടികളുടെ മാതാപിതാക്കൾ സൗദി ഭരണകൂടത്തോടും ജനങ്ങളോടും അഗാധമായ നന്ദി രേഖപ്പെടുത്തി. റിയാദിലെത്തിയ നിമിഷം മുതൽ ലഭിക്കുന്ന കരുതൽ തങ്ങൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നതെന്ന് അവർ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള നിർധനർക്ക് യാതൊരു വിവേചനവുമില്ലാതെ മികച്ച വൈദ്യസഹായം ഉറപ്പാക്കുന്ന സൗദിയുടെ മാനുഷികവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളുടെ വ്യക്തമായ തെളിവാണ് ഈ നടപടിയെന്ന് കെ.എസ്. റിലീഫ് സൂപ്പർവൈസർ ജനറലും സൗദി മെഡിക്കൽ ടീം തലവനുമായ ഡോ. അബ്ദുള്ള അൽ റബീഅ പറഞ്ഞു. സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിൽ സൗദി അറേബ്യ കൈവരിച്ച ആഗോള മികവും നേതൃത്വസ്ഥാനവും ഇത്തരം സങ്കീർണമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും ഭരണനേതൃത്വത്തിന്റെ ഈ ഉദാരമായ തീരുമാനത്തിന് കൃതജ്ഞത അറിയിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.


