സയാമീസ് ഇരട്ടകളായ അസാരിയയെയും അസുരയെയും വിജയകരമായി വേർപ്പെടുത്തി. വ്യാഴാഴ്ച രാവിലെയാണ് റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നത്.
റിയാദ്: ജമൈക്കൻ സയാമീസ് ഇരട്ടകളായ അസാരിയയെയും അസുരയെയും വിജയകരമായി വേർപ്പെടുത്തി. സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും നിർദേശാനുസരണം വ്യാഴാഴ്ച രാവിലെയാണ് റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നത്. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങളിലെ 25 കൺസൾട്ടൻറുകൾ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിങ്, സാങ്കേതിക ജീവനക്കാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ശസ്ത്രക്രിയ നടന്നത്.
ഈ വർഷം ജൂലൈ 28 നാണ് അസാരിയയും അസുര എൽസണും റിയാദിൽ എത്തിയത്. അസുര എന്ന കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ശസ്ത്രക്രിയ വേഗത്തിലാക്കുകയായിരുന്നു. സയാമീസ് ഇരട്ടകളെ കിങ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ സംഘം സമഗ്രവും ഒന്നിലധികം പരിശോധനകളും നടത്തിയിരുന്നു. നിരവധി യോഗങ്ങൾ നടത്തി പരിശോധന ഫലങ്ങൾ വിലയിരുത്തി. ഇരട്ടകളുടെ നെഞ്ചിന്‍റെ താഴത്തെ ഭാഗം, വയറിന്‍റെ ഭാഗം, കരൾ ഭാഗം എന്നിവ പങ്കിടുന്നുണ്ടെന്ന് നിഗമനത്തിലെത്തി.
ഇരട്ടകളിൽ ഒരാൾക്ക് വലിയ ജന്മനാവൈകല്യങ്ങളും ഹൃദയപേശികളുടെ പമ്പിങ്ങിലെ ബലഹീനതയും ഉണ്ടെന്നും കണ്ടെത്തി. ഇത് ശസ്ത്രക്രിയയിലെ അപകടസാധ്യത 40 ശതമാനമായി ഉയർത്തുന്നുവെന്നും സംഘം വിലയിരുത്തുകയും ചെയ്തിട്ടാണ് സങ്കീർണമായ ശസ്ത്രക്രിയയിലേക്ക് നീങ്ങിയത്. സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയക്കായുള്ള സൗദി പദ്ധതി പ്രകാരം 67-ാമത്തെ ശസ്ത്രക്രിയയാണിതെന്ന് ഡോ. അൽറബീഅ പറഞ്ഞു. ലോകമെമ്പാടുമുള്ള 28 രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 35 വർഷത്തിലേറെയായി ഈ പരിപാടിയിൽ 152 സയാമീസ് ഇരട്ടകളെ പരിചരിച്ചതായും അദ്ദേഹം പറഞ്ഞു.


