സമാനമായ കേസിൽ ജാമ്യത്തിലിറങ്ങി ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഇയാൾ വീണ്ടും മോഷണം നടത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ ജ്വല്ലറിയില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. തിരക്കേറിയ മുബാറക്കിയ മാർക്കറ്റിലെ ഒരു ജ്വല്ലറിയിൽ നിന്ന് മൂന്ന് സ്വർണ്ണ വളകൾ മോഷ്ടിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്. സമാനമായ കേസിൽ ജാമ്യത്തിലിറങ്ങി ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഇയാൾ വീണ്ടും മോഷണം നടത്തിയത്.

പ്രതിക്കൊപ്പം ഒരു സ്ത്രീയേയും ഹവല്ലി ഡിറ്റക്റ്റീവുകൾ ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു. മിഷ്രിഫിലെ ഒരു ഷോറൂമിൽ നിന്ന് 200,000 ദിനാറിലധികം (5 കോടിയിലേറെ ഇന്ത്യൻ രൂപ) വിലവരുന്ന ആഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് ഇരുവരെയും പിടികൂടിയത്. പുതിയ കേസിൽ, പ്രതി ഒരു നിഖാബ് ധരിച്ച് ജ്വല്ലറിയിൽ പ്രവേശിച്ച് വിൽപ്പനക്കാരനെ കബളിപ്പിച്ച് മൂന്ന് വളകൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. മോഷണം കണ്ടെത്തിയ ജ്വല്ലറി മാനേജർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻ്റിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന ഈ പ്രതിയെ സലഹിയ പൊലീസ് സ്റ്റേഷനിൽ വെച്ച് അറസ്റ്റ് ചെയ്യുകയും തുടർനടപടികൾക്കായി അതോറിറ്റികൾക്ക് കൈമാറുകയും ചെയ്തു.