ഓസ്ട്രേലിയയിലെ നൃത്ത പ്രതിഭകളെ കണ്ടെത്താനായി ഇംപ്രസാരിയോ ഓസ്ട്രേലിയ സംഘടിപ്പിച്ച ഡാൻസ് ഫോർ ഓസ് സീസൺ വൺ ഗ്രാൻഡ് ഫിനാലെ സിഡ്നിയിൽ നടന്നു. പ്രശസ്ത കൊറിയോഗ്രാഫർ കലാമാസ്റ്ററും നടി മീനയും വിധികർത്താക്കളായെത്തി.

സിഡ്നി: ഓസ്ട്രേലിയയിലെ നൃത്ത പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ഡാൻസ് ഫോർ ഓസ് സീസൺ വൺ റിയാലിറ്റി ഷോയുടെ ഗ്രാൻറ് ഫിനാലെ സിഡ്നിയിൽ നടന്നു. പതിനായിരം ഡോളറും ട്രോഫിയുമായിരുന്നു ഒന്നാം സമ്മാനം. സിഡ്നിയിലെ ഇംപ്രസാരിയോ ഓസ്ട്രേലിയയാണ് ഓസ്ട്രേലിയയിലുടനീളമുള്ള നൃത്ത പ്രതിഭകൾക്കായി റിയാലിറ്റി ഷോ സംഘടപ്പിച്ചത്.

പ്രശസ്ത കൊറിയോഗ്രാഫർ കലാമാസ്റ്റർ, നർത്തകിയും തെന്നിന്ത്യൻ ചലച്ചിത്രതാരവുമായ മീന എന്നിവരായിരുന്നു വിധികർത്താക്കൾ. ഇന്ത്യൻ നൃത്തത്തിന് പ്രാധാന്യം നൽകി ഓസ്ട്രേലിയയിൽ ആദ്യമായാണ് ഇത്തരമൊരു റിയാലിറ്റി ഷോ നടക്കുന്നത്. ഓസ്ട്രേലിയയിലെ ഉൾനാടൻ പ്രദേശങ്ങളിൽ നിന്നുപോലും മൽസരാർത്ഥികൾ ഉണ്ടായിരുന്നു. കലാമാസ്റ്ററുടെ നേതൃത്വത്തിലാണ് ഓഡിഷൻ നടന്നത്. തിരഞ്ഞെടുക്കപ്പെട്ട് ടീമുകൾക്ക് മാത്രമായിരുന്നു ഗ്രാൻഡ് ഫിനാലേയിലേക്ക് പ്രവേശനം അനുവദിച്ചത്. സിഡ്നി ചാറ്റ്സ് വുഡിൽ ഇംപ്രസാരിയോ ഓസ്ട്രേലിയ സംഘടിപ്പിച്ച പ്രൗഡ ഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. ഇന്ത്യൻ നൃത്തത്തെയും കലയേയും ഓസ്ട്രേലിയക്കാർക്കിടയിൽ പ്രചരിപ്പിക്കാനാണ് ഇംപ്രസാരിയോ ഓസ്ട്രേലിയ ലക്ഷ്യമിടുന്നതെന്ന് സംഘാടകരിൽ ഒരാളായ സിജു ജോണി പറഞ്ഞു. ഓസ്ട്രേലിയയിൽ ആദ്യമായി സംഘടിപ്പിച്ച റിയാലിറ്റി ഷോയ്ക്ക് ലഭിച്ച പിന്തുണ വളരെ വലതാണെന്നും മറ്റൊരു സംഘാടകൻ രമേഷ് മുകുന്ദൻ പറഞ്ഞു.