അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹം വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് കുഴഞ്ഞുവീണ് മരിച്ചത്.
റിയാദ്: റിയാദ് എയർപോർട്ടിൽ വിമാനമിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ച തൃശൂർ മണ്ണംപേട്ട സ്വദേശി രാജു ഇടശ്ശേരി പാപ്പുകുട്ടി (59)യുടെ മൃതദേഹം നാട്ടിലേക്കയച്ചു. അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹം വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് കുഴഞ്ഞുവീണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സിദ്ദിഖ് തുവ്വൂരും രാജു ഇടശ്ശേരി പാപ്പുകുട്ടിയുടെ സുഹൃത്തുക്കളായ അനൂപ്, സുമേഷ് എന്നിവരും സഹായത്തിനുണ്ടായിരുന്നു.
അൽ ജൗഫ് മൈഖോവയിൽ ജോലി ചെയ്ത് വരികയായിരുന്നു. തിങ്കളാഴ്ച രാത്രി കൊച്ചിയിൽ നിന്ന് പുറപ്പെട്ട സൗദി എയർലൈൻസിൽ എത്തിയ ഇദ്ദേഹം രാവിലെ റിയാദിൽ വിമാനമിറങ്ങിയതായിരുന്നു. കണക്ഷൻ വിമാനത്തിൽ അൽ ജൗഫിലേക്ക് പോകേണ്ടതായിരുന്നു. റിയാദിൽ നിന്നും അൽ ജൗഫിലേക്കുള്ള ഡൊമസ്ടിക് വിമാനം നഷ്ടമായതിനെ തുടർന്ന് ബസിൽ പുറപ്പെടാനിരിക്കെയാണ് കുഴഞ്ഞുവീണത്. റിയാദ് എയർപോർട്ടിൽ നിന്ന് ഉടൻ തന്നെ എയർപോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണം സ്ഥിരീകരിച്ച ശേഷം പിന്നീട് മൃതദേഹം റിയാദ് ശുമൈസി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. റിയാദിൽ നിന്നും 1100 കിലോമീറ്റർ അകലെ അൽ ജൗഫ് മൈഖോവയിൽ 30 വർഷത്തിലധികമായി മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബമാണ്. ഒരു മകളുടെ വിവാഹം കഴിഞ്ഞു.
