പ്രണയനൈരാശ്യത്തെ തുടർന്ന് സൗദി അറേബ്യയിലെ ബിഷയിൽ തമിഴ്‌നാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി. സഹോദരിക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ച ശേഷമാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു.
റിയാദ്: പ്രണയനൈരാശ്യത്തെ തുടർന്ന് സൗദി തെക്കൻ പ്രവിശ്യയിലെ ബിഷയിൽ ജീവനൊടുക്കിയ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തമിഴ്‌നാട് കള്ളക്കുറിച്ചി കുഞ്ഞിരം സ്വദേശി രാജഭാരതിയുടെ (26) മൃതദേഹമാണ് നിയമനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ബിഷയിൽ നിന്ന് ജിദ്ദ, മുംബൈ വഴി ചെന്നൈയിലേക്കുള്ള വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്.
താൻ പ്രണയിച്ചിരുന്ന യുവതിയുടെ വിവാഹം കഴിഞ്ഞതിന്റെ വിഷമത്തിൽ രാജഭാരതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. 'ഇനി ഞാൻ ജീവിച്ചിരിക്കില്ല' എന്ന് പുലർച്ചെ സഹോദരിക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ച ശേഷമായിരുന്നു സംഭവം. സന്ദേശം കണ്ട് പരിഭ്രാന്തരായ കുടുംബം സൗദിയിലുള്ള ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടന്ന് നടത്തിയ പരിശോധനയിലാണ് താമസസ്ഥലത്ത് രാജഭാരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി 12-നും പുലർച്ചെ ഒന്നിനുമിടയിലാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സൗദിയിലെത്തി 10 മാസം മാത്രം പിന്നിടുമ്പോഴാണ് ഈ ദുരന്തം. സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വെൽഫെയർ ആൻഡ് കോൺസുലർ അസിസ്റ്റൻസ് (സി.സി.ഡബ്ല്യു.എ) അംഗവുമായ അബ്ദുൽ അസീസ് പാതിപറമ്പൻ (കൊണ്ടോട്ടി), രാജഭാരതിയുടെ നാട്ടുകാരനായ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിച്ചത്.


