പള്ളിയില്‍ നമസ്‍കരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വെടിവെച്ചു കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി
പള്ളിയില്‍ നമസ്‍കരിച്ചുകൊണ്ടിരിക്കുകായിരുന്ന അലി ബിന്‍ മുഹമ്മദ് ബിന്‍ ദാഫിര്‍ അല്ർ ഖഹ്‍താനി എന്ന സൗദി പൗരനെയാണ് ഇയാള്‍ വെടിവെച്ചു കൊന്നത്.
റിയാദ്: സൗദി അറേബ്യയില്‍ പള്ളിയില്‍ നമസ്‍കരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ആബിദ് ബിന്‍ മസ്ഊദ് ബിന്‍ ഹസന്‍ അല്‍ ഖഹ്‍താനി എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. പള്ളിയില്‍ നമസ്‍കരിച്ചുകൊണ്ടിരിക്കുകായിരുന്ന അലി ബിന്‍ മുഹമ്മദ് ബിന്‍ ദാഫിര്‍ അല്ർ ഖഹ്‍താനി എന്ന സൗദി പൗരനെയാണ് ഇയാള്‍ വെടിവെച്ചു കൊന്നത്.
കേസില്‍ വിചാരണക്കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും പിന്നീട് മേല്‍ക്കോടതികള്‍ ശിക്ഷ ശരിവെയ്ക്കുകയും ചെയ്‍തു. കേസിലെ നടപടികളെല്ലാം പൂര്‍ത്തിയായതോടെ ശിക്ഷ നടപ്പാക്കാന്‍ സൗദി ഭരണാധികാരിയുടെ ഉത്തരവ് ലഭിച്ചതോടെയാണ് കഴിഞ്ഞ ദിവസം അസീര്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
Read also: സ്വർണ നാണയ വിൽപനയിൽ തട്ടിപ്പ്; റിയാദിലെ സ്വർണക്കടകളിൽ റെയ്ഡ്
അതേസമയം സൗദി അറേബ്യയില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സുരക്ഷാ സൈനികരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങളില്‍ പ്രതികളായ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. ഹുസൈന്‍ അലി മുഹൈശി, ഫാദില്‍ സകി അന്‍സീഫ്, സകരിയ്യ മുഹൈശി എന്നീ സൗദി പൗരന്മാരുടെ വധശക്ഷയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഭീകര സംഘങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുക, സുരക്ഷാ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുക, ഭീകരവാദികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കുക, ആയുധങ്ങള്‍ ശേഖരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഈ കേസുകള്‍ക്ക് പറമെ ഒരാള്‍ സ്‍ത്രീ പീഡന കേസിലും, ഒരാളെ പിടിച്ചുവെച്ച് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച കേസില്‍ മറ്റൊരാളും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...