ദുബായിൽ ലൈസൻസില്ലാതെ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ യുവാവിന് കോടതി 5,000 ദിർഹം പിഴ ചുമത്തി. ലൈസൻസില്ലാത്തയാൾക്ക് വാഹനം നൽകിയ ഉടമയ്ക്കും 1,000 ദിർഹം പിഴ വിധിച്ചു. അൽ റഫയിലെ സീബ്ര ക്രോസിംഗിലാണ് അപകടമുണ്ടായത്.

ദുബായ്: ലൈസൻസില്ലാതെ വാഹനമോടിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ പോയ യുവാവിനും, ലൈസൻസില്ലെന്നറിഞ്ഞിട്ടും വാഹനം നൽകിയ ഉടമയ്ക്കും ദുബായ് ട്രാഫിക് കോടതി പിഴ ചുമത്തി. ഡ്രൈവർക്ക് 5,000 ദിർഹവും (ഏകദേശം 1.15 ലക്ഷത്തോളം രൂപ) വാഹന ഉടമയ്ക്ക് 1,000 ദിർഹവുമാണ് പിഴ ശിക്ഷ വിധിച്ചത്.

ദുബായ് അൽ റഫ മേഖലയിലുള്ള സീബ്ര ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വ്യക്തിയെയാണ് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുവീഴ്ത്തിയത്. അപകടത്തിൽ കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. എന്നാൽ, പരിക്കേറ്റയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകാനോ ആംബുലൻസ് വിളിക്കാനോ തയ്യാറാകാതെ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് വാഹനം ഓടിച്ചുപോകുകയായിരുന്നു.

പരിശോധനയിൽ ഡ്രൈവർക്ക് യുഎഇയിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. ലൈസൻസില്ലാതെ വാഹനമോടിച്ചതിനും ക്രോസിംഗിൽ വേഗത കുറയ്ക്കാതെ അപകടമുണ്ടാക്കിയതിനും പരിക്കേറ്റയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതിനുമാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്. പൊലീസിന് നൽകിയ മൊഴിയിൽ പ്രതി കുറ്റം സമ്മതിച്ചു.

ലൈസൻസില്ലാത്ത വ്യക്തിയാണ് വാഹനമോടിക്കുന്നതെന്ന് വ്യക്തമായി അറിഞ്ഞിട്ടും കാർ നൽകിയതിനാണ് വാഹന ഉടമയ്ക്ക് കോടതി 1,000 ദിർഹം പിഴ ചുമത്തിയത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നു എന്ന വിലയിരുത്തലിലാണ് ഉടമയ്‌ക്കെതിരെയുള്ള നടപടി. അപകടമുണ്ടാക്കി നിർത്താതെ പോയതിനും പരിക്കേൽപ്പിച്ചതിനും ഉൾപ്പെടെ 3,000 ദിർഹവും, ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 2,000 ദിർഹവും ചേർത്താണ് ഡ്രൈവർക്ക് ആകെ 5,000 ദിർഹം പിഴ വിധിച്ചത്.