ദുബൈ കിരീടാവകാശി എന്ന നിലയിൽ ഇന്ത്യയിലേക്കുള്ള ഹംദാന്റെ ആദ്യ ഔദ്യോ​ഗിക സന്ദർശനമാണിത്

ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നാളെ ഇന്ത്യ സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണ പ്രകാരമാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തുന്നത്. ദുബൈ കിരീടാവകാശി എന്ന നിലയിൽ ഇന്ത്യയിലേക്കുള്ള ഹംദാന്റെ ആദ്യ ഔദ്യോ​ഗിക സന്ദർശനമാണിത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും വിവിധ തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ആരായുന്നതിനായി മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തും. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളിലെയും ബിസിനസ് നേതാക്കൾ പങ്കെടുക്കുന്ന ബിസിനസ് വട്ടമേശ സമ്മേളനത്തിലും ശൈഖ് ഹംദാൻ പങ്കെടുക്കും. നാളെ ശൈഖ് ഹംദാന് ഔദ്യോഗിക ഉച്ചഭക്ഷണ വിരുന്ന് മോദി ഒരുക്കിയിട്ടുണ്ട്. ദ്വിദിന സന്ദർശനത്തിന്റെ രണ്ടാം ദിവസം ഇദ്ദേഹം മുംബൈ സന്ദർശിക്കുകയും ചെയ്യും. 

കഴിഞ്ഞ വർഷം സെപ്റ്റംബർ 8ന് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. സെപ്റ്റംബർ 9ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹം രാജ്ഘട്ടും സന്ദർശിച്ചിരുന്നു.

read more: വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണു, യുഎഇയിൽ രണ്ട് വയസ്സുകാരന് ദാരുണാന്ത്യം