ആസൂത്രിത കൊലപാതകം, ആയുധക്കവര്‍ച്ച, ആക്രമണം, ജ്വല്ലറി മോഷണം, മോഷണശ്രമം എന്നിങ്ങനെ ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ ഇതിലുണ്ട്. 51.7 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളും കണ്ടെത്തി. 

ദുബൈ: രണ്ടു വര്‍ഷത്തിനിടെ ദുബൈ പൊലീസ് പിടികൂടിയത് 432 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികളെ. അന്താരാഷ്ട്ര കൊള്ളസംഘത്തിലെ തലവന്‍മാര്‍, കൊലയാളികള്‍, സാമ്പത്തിക തട്ടിപ്പുകാര്‍, ആയുധ കടത്തുകാര്‍ എന്നിവരുള്‍പ്പെടെയാണ് പിടിയിലായത്. ഇതില്‍ വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ട 379 പേരെ 30 രാജ്യക്കാര്‍ക്ക് കൈമാറിയതായി ദുബൈ പൊലീസ് അറിയിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 65 പിടികിട്ടാപ്പുള്ളികളെ പിടികൂടി നാടുകടത്തി. ആസൂത്രിത കൊലപാതകം, ആയുധക്കവര്‍ച്ച, ആക്രമണം, ജ്വല്ലറി മോഷണം, മോഷണശ്രമം എന്നിങ്ങനെ ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ ഇതിലുണ്ട്. 51.7 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളും കണ്ടെത്തി. 

ഇക്കഴിഞ്ഞ നവംബറില്‍ ആറ് യൂറോപ്യന്‍ രാജ്യങ്ങളും ദുബൈ പൊലീസുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷന്‍ ഡെസേര്‍ട്ട് ലൈറ്റ് വഴി കുപ്രസിദ്ധ മയക്കുമരുന്ന് ഇടപാടുകാരെ പിടികൂടിയിരുന്നു. 49 മയക്കുമരുന്ന് ഇടപാട് സംഘാംഗങ്ങളാണ് ഈ ഓപ്പറേഷനില്‍ പിടിയിലായത്. 2021ല്‍ ലഹരി മാഫിയ സംഘത്തിന്റെ തലവനായ ഫ്രഞ്ചുകാരന്‍ മൂഫിദ് ബൗച്ചിബിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദ ഗോസ്റ്റ് എന്ന് അറിയപ്പെട്ടിരുന്ന ഇയാള്‍ ആള്‍മാറാട്ടം നടത്തി വിവിധ രാജ്യങ്ങളില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് ദുബൈയില്‍ പിടിയിലായത്. ഇറ്റലിയിലെ കുപ്രസിദ്ധ ക്രിമിനല്‍ റഫേല്‍ ഇംപീരിയലിനെയും ഇയാളുടെ കൂട്ടാളി റഫേല്‍ മൗറിയെല്ലോയെയും പിടികൂടിയിരുന്നു. 

Read More - യുഎഇയില്‍ വാഹനാപകടത്തില്‍ 22കാരന്‍ മരിച്ചു

അതേസമയം അനധികൃതമായി പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങള്‍ കണ്ടെത്താനായി ദുബൈ പൊലീസ് പരിശോധന തുടങ്ങി. നിയമം ലംഘിച്ചതായി കണ്ടെത്തിയ 91 ഫ്‌ലാറ്റുകളാണ് ഇതിനകം അധികൃതര്‍ അടച്ചുപൂട്ടിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മസാജ് കേന്ദ്രങ്ങളില്‍ പോകരുതെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കവര്‍ച്ചയും കൊലപാതകവും വരെ ഇതുവഴി സംഭവിക്കാമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 

Read More -  യുഎഇയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് 21 വയസുകാരന്‍ മരിച്ചു; സഹോദരന് പരിക്ക്

അനധികൃത മസാജ് കേന്ദ്രങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനായി നിരവധി ക്യാമ്പയിനുകള്‍ പൊലീസ് തുടങ്ങിയതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു. ഇത്തരം മസാജ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തുകയും ഈ മസാജ് സേവന കാര്‍ഡുകള്‍ വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.